പുതുക്കാട് : വട്ടക്കൊട്ടായി മേഖലയില്‍ ചുഴിലിക്കാറ്റില്‍ വന്‍ നാശനഷ്ടം. ബുധനാഴ്ച രാവിലെ 8 മണിയോടെ വീശിയ കാറ്റില്‍ തട്ടില്‍ മാപ്രാണത്തുകാരന്‍ ആന്റണിയുടെ വീടിന് മുകളിലേക്ക് തേക്ക് വീണു. അറയ്ക്കല്‍ റംസിയുടെ കപ്പ കൃഷി നശിച്ചു.
വരന്തരപ്പിള്ളി-കള്ളായി റോഡില്‍ മരങ്ങള്‍ വീണ് ഗതാഗതം സ്തംഭിച്ചു. റോഡിലേയ്ക്ക് നാല് വന്‍ മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ ഇലക്ട്രിക് കമ്പിയിലേക്ക് വീണതുകാരണം പോസ്റ്റുകള്‍ ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധം തകരാറിലായി.
ഇരുപ്പത്താനി നാരായണന്, മാപ്രാണത്തുകാരന്‍ ജോസ്, മാപ്രാണത്തുക്കാരന്‍ ജോസഫ് എന്നിവരുടെ പറമ്പുകളിലെ വന്‍ മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടതുമൂലം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സമയത്തിന് സ്കൂളിലെത്താനാകാതെ വലഞ്ഞു. വേലൂപ്പാടം : ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളിലേക്കും ഇരുചക്രവാഹനങ്ങള്‍ക്ക് മുകളിലേയ്ക്കും തെങ്ങ് വീണ് കേടുപാട് സംഭവിച്ചു. വേലൂപ്പാടം പൗണ്ടിന് സമീപം പട്ടിക്കാട്ടുകാരന് ബേബിയുടെ വീടിന് മുകളിലേക്കാണ് ചൊവ്വാഴ്ച വൈകിട്ട് തെങ്ങ് വീണത്. വീടിനോട് ചേര്‍ന്ന് വച്ചിരുന്ന ബൈക്കുകള്‍ക്കും കേടുപറ്റി. ആര്‍ക്കും പരുക്കില്ല. ഓടുകളും ചുമരും വയറിംഗും നശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: