തിരുവനന്തപുരം: ഇടുക്കിയിലെ പീരുമേട്, വണ്ടിപ്പെരിയാര്‍ വില്ലേജുകളില്‍പ്പെടുന്ന 6217 ഏക്കര്‍ അനധികൃത തോട്ടഭൂമി ഒഴിപ്പിക്കാന്‍ നോട്ടീസ്. ആര്‍ബിറ്റി എംഎംഎസ്, ആര്‍ബിറ്റി സിബിസി ഗ്രൂപ്പുകള്‍ കൈവശം വച്ചിരുന്ന 6217 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ചശേഷം ഭൂമി 15 ദിവസത്തിനകം ഒഴിയണമെന്ന് കാട്ടി സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യമാണ് ഉത്തരവിറക്കിയത്. ഭൂമി ഒഴിപ്പിക്കാന്‍ ഇടുക്കി ഡെപ്യൂട്ടി കളക്ടറോട് (എല്‍ആര്‍) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് കമ്പനിയായിരുന്ന ട്രാവന്‍കൂര്‍ എസ്റ്റേറ്റ് (യുകെ) ലിമി. എന്ന വിദേശകമ്പനിക്ക് ഇടുക്കി ജില്ലയില്‍ പീരുമേട്, പെരിയാര്‍, ഏലപ്പാറ വില്ലേജുകളിലായി 9265 ഏക്കര്‍ ഭൂമി തോട്ടം നടത്തുന്നതിനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയിരുന്നു. ഈ ഭൂമി കമ്പനി ഉപേക്ഷിച്ചുപോയശേഷം 1976ല്‍ ബോംബെ സബ് രജിസ്ട്രാര്‍ ഓഫീസിലെ ആധാരപ്രകാരം റാം ബഹദൂര്‍ ധാക്കൂര്‍ ആര്‍ബിടി (ബീഹാര്‍) എന്ന കമ്പനിക്ക് കൈമാറിയതായി രേഖകളുണ്ടാക്കി കൈവശം വയ്ക്കുകയായിരുന്നു.
ഏലപ്പാറ കോലിയക്കാനം എസ്റ്റേറ്റ് (1165 ഏക്കര്‍), പീരുമേട് തെങ്കകല് എസ്റ്റേറ്റ്(1036), പാമ്പനാര്‍ എസ്റ്റേറ്റ്(1113), ഗ്രാന്ബി എസ്റ്റേറ്റ് (939), മൗണ്ട് എസ്റ്റേറ്റ് (827.19), മഞ്ഞുമല എസ്റ്റേറ്റ് (1362), വണ്ടിപ്പെരിയാര്‍ പശുമലൈ എസ്റ്റേറ്റ്(827), നെല്ലിക്കൈ എസ്റ്റേറ്റ് (660), തുങ്കമലൈ എസ്റ്റേറ്റ്(1333) എന്നിവ ഉള്‍പ്പെടുന്ന 9265 ഏക്കര്‍ തോട്ടഭൂമി നിലവില്‍ മൂന്നു ഗ്രൂപ്പുകളുടെ കൈവശമാണ്. ആര്‍ബിറ്റി എംഎംഎസ്, ആര്‍ബിറ്റി സിബിഎസ് ഗ്രൂപ്പ്, പോബ്സ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമികളില്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള പ്രാഥമിക നോട്ടീസ് നല്കിയപ്പോള് തന്നെ പോബ്സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിരുന്നു. പോബ്സ് കൈവശം വച്ചിരുന്ന 3048 ഏക്കര്‍ ഭൂമി ഒഴിവാക്കിയാണ് മറ്റു രണ്ടു ഗ്രൂപ്പുകള്‍ കൈവശം വച്ച 6217 ഏക്കര്‍ ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്.
ഒരുവശത്ത് റവന്യൂ വകുപ്പ് ഉദ്യോസ്ഥര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടരുമ്പോള്‍ സിപിഎമ്മിന്റെ ഒത്താശയോടെ അഭിഭാഷകര്‍ കോടതിയില്‍ തോട്ട ഉടമകള്‍ക്കുവേണ്ടി ഒത്തുകളി നടത്തുകയാണ്. വന്‍കിട തോട്ട ഉടമകളുടെ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് ശ്രീരാം വെങ്കിട്ടരാമന്റെ അവസ്ഥവരുമോ എന്ന ആശങ്കയിലാണ് റവന്യൂ വകുപ്പിലെ ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: