ആലപ്പുഴ: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് മതിയായ ശമ്പളം നല്കാന് ഉത്തരവിട്ട സര്‍ക്കാര്‍ ഗവ: ആശുപത്രികളിലെ നേഴ്സുമാരോട് കാണിക്കുന്നത് കടുത്ത അവഗണന. 800 കിടക്കകളുള്ള സ്വകാര്യ ആശുപത്രികള്‍ 23,000ത്തിലേറെ രൂപ നഴ്സുമാര്‍ക്ക് ശമ്പളം നല്‍കണമെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ 1050 കിടക്കകളുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കരാറടിസ്ഥാനത്തിലുള്ള നേഴ്സുമാര്‍ക്ക് ലഭിക്കുന്നത് 13,900 രൂപ മാത്രമാണ്.
സ്വകാര്യ ആശുപത്രികളില്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് മാന്യമായ വേതനം നല്‍കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിലെ നൂറോളം നഴ്സുമാര്‍ ഇന്ന് സമരത്തിനിറങ്ങും. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം ന്യായമാണെന്ന് കണ്ട് കേരളാ ഗവ: നേഴ്സസ് അസോസിയേഷനും ഇവരെ പിന്തുണയ്ക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് 12ന് കെജിഎന്‍എ നേത്യത്വത്തില്‍ പ്രകടനം നടത്തും. ആര്എസ്ബിവൈയുടെ കീഴിലാണ് നൂറോളം നഴ്സുമാര്‍ ഇവിടെ ജോലി ചെയ്യുന്നത്.
കരാര്‍ വര്‍ഷാവര്‍ഷം പുതുക്കി എട്ടു വര്‍ഷമായി ജോലിയില്‍ തുടരുന്നവരുമുണ്ട്. ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് പോലും മാസം 16,000 രൂപ ലഭിക്കുമ്പോഴാണ് തങ്ങള്‍ക്ക് ഇത്രയും കുറഞ്ഞ ശമ്പളം ലഭിക്കുന്നതെന്ന് നഴ്സുമാര്‍ പരാതിപ്പെടുന്നു.
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ഗതി ഇതാണ്. ആര്‍എസ്ബിവൈ, ആശുപത്രി വികസന സമിതി, മറ്റു ഏജന്‍സികള്‍ മുഖാന്തിരമാണ് നഴ്സുമാരെ ജോലിക്കായി കരാര്‍ അടിസ്ഥാനത്തിലെടുക്കുന്നത്. ശമ്പള വര്‍ദ്ധനവ് ആവിശ്യപ്പെട്ട് സമരം ചെയ്യാന്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ പോലെ ഇവര്‍ക്ക് സംഘടനയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: