നിലമ്പൂര്‍: ഒരു ഇടവേളയ്ക്ക് ശേഷം നിലമ്പൂര്‍ വനമേഖലയില്‍ വീണ്ടും മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ജനവാസകേന്ദ്രത്തിനോട് ചേര്‍ന്ന വനപ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തി. മലപ്പുറം, പാലക്കാട്, വയനാട് ജില്ലാ അതിര്‍ത്തിയിലെ മലയടിവാരത്തിലാണ് പരിശോധന നടന്നത്.
മഴക്കാലമായതിനാല്‍ മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ സാധ്യതയുള്ളതായി പോലീസ് സംശയിക്കുന്നു. കഴിഞ്ഞ മാസം പോത്തുകല്ല് തണ്ടക്കല്ല് കോളനിയില്‍ മാവോയിസ്റ്റുകളെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ജനങ്ങളുടെ ഭീതിയകറ്റുന്നതിനൊപ്പം മാവോയിസ്റ്റുകളുടെ പ്രധാന താവളമായ വനമേഖല പരിചയപ്പെടാന്‍ തണ്ടര്ബോള്ട്ടിന് അവസരമൊരുക്കുകയെന്ന ലക്ഷ്യവും ഈ പരിശോധനക്കുണ്ട്.
വനത്തിനുള്ളിലെ പാതകള്‍, മാവോയിസ്റ്റുകള്‍ ഒളിത്താവളമാക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവ കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പരിശോധനയില്‍ പോലീസിനെ ഉള്‍പ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെങ്കിലും അതീവ രഹസ്യമാണ്. ആഗസ്റ്റ് ആദ്യവാരംവരെ പരിശോധന നീണ്ടുനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: