കൊച്ചി: ശബരിമല തന്ത്രിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വിധി പറയുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. കേസിലെ ആറാം പ്രതി കാസര്‍കോട് സ്വദേശി അബ്ദുള്‍ സഹദ് ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിവെച്ചത്. ഇയാള്‍ക്കായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
കേസ് വീണ്ടും പരിഗണിക്കുന്ന ഏഴാം തീയതിക്കുള്ളില്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇയാള്‍ക്ക് ജാമ്യം നിന്ന രണ്ടു പേരെയും അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. സഹദ് വിദേശത്തേക്ക് കടന്നിരിക്കാമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വിശദീകരണം.
ശോഭാ ജോണ്‍, ബച്ചു റഹ്മാന്, ബിനില്‍കുമാര്‍ എന്നിവരുള്‍പ്പെടെ 11 പ്രതികളാണ് കേസില്‍ ഉള്ളത്. 2006 ജൂലൈ 23നാണ് സംഭവം. ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ എറണാകുളത്ത് ഫ്ലാറ്റില്‍ കൊണ്ട് വന്ന് ആഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. ഒരു സ്ത്രീക്കൊപ്പം നിര്‍ബന്ധിച്ചു നിര്‍ത്തി ഫോട്ടോയെടുത്തെന്നും തന്ത്രി പരാതി നല്കി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിലെ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന് 51 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകള്‍ തെളിവായി ഹാജരാക്കി. തന്ത്രിയുടെയും സ്ത്രീയുടെയും മൊഴികള്‍ കോടതി രഹസ്യമായാണ് രേഖപ്പെടുത്തിയത്. ഒന്നാം പ്രതി ശോഭ ജോണ്‍ വരാപ്പുഴ പെണ്‍വാണിഭക്കേസിലും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: