കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിന്റെ കമ്മീഷന് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു ടിക്കറ്റില്‍ ഒരു രൂപയുടെ കുറവ് വരുത്തി. മൊത്തവിതരണക്കാരുടെ കമ്മീഷന് നേര്‍പകുതിയാക്കി. അന്യ സംസ്ഥാന ലോട്ടറിക്ക് അനുമതി നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. സര്‍ക്കാര്‍ നടപടിമൂലം സംസ്ഥാനത്തെ രണ്ടുലക്ഷത്തലിധികം ചെറുകിട ലോട്ടറിടിക്കറ്റ്കച്ചവടക്കാര്ക്കാണ് തിരിച്ചടി.
ചെറുകിട കച്ചവടക്കാര്‍ക്ക് നേരത്തെ ടിക്കറ്റില്‍ 6.60 രൂപ കിട്ടിയിരുന്നു. ഇതിപ്പോള്‍ 5.60 രൂപയായി. മൊത്ത വിതരണക്കാര്‍ക്ക് 25 ടിക്കറ്റ് അടങ്ങിയ ബുക്കിന് 15 രൂപയായിരുന്നു കമ്മീഷന്. ഇത് ഏഴു രുപയായാണ് കുറച്ചത്. മൊത്തവിതരണക്കാരില്‍ നിന്ന് ടിക്കറ്റെടുത്ത് ചെറുകിടക്കാര്‍ക്ക് വിറ്റിരുന്ന ഡീലര്‍മാരുടെ കമ്മീഷനും നേര് പകുതിയില്‍ താഴെയാക്കി. ഏഴു രൂപ കിട്ടിക്കൊണ്ടിരുന്നത് മൂന്നുരൂപയാണ് കിട്ടുന്നത്. 25 എണ്ണം വീതമുള്ള 41 ബുക്കുകളുടെ 10,025 ലോട്ടറി ടിക്കറ്റു വാങ്ങിയാല്‍ ഒരു ബുക്കില്‍ 15 രൂപ വീതം കുറച്ച് 9410 രൂപ നല്കിയാല് മതിയായിരുന്നു. 15 രൂപയുടെ ഇളവ് ഇപ്പോള്‍ 6.50 രൂപയാക്കി. അന്യസംസ്ഥാന ലോട്ടറി മാഫിയയെ സഹായിക്കാനാണിതെന്നാണ് സൂചന.
ചരക്കു-സേവന നികുതി (ജിഎസ്ടി)യുടെ പേരുപറഞ്ഞാണ് കമ്മീഷനില്‍ കുറവ് വരുത്തിയത്. ജിഎസ്ടി വരുന്നതിന് മുമ്പ് 14.5 ശതമാനമായിരുന്നു ലോട്ടറി നികുതി. ജിഎസ്ടി വന്നപ്പോള്‍ നികുതി 12 ശതമാനമായി. നികുതിയിനത്തില്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഇടിവെന്നാണ് ന്യായീകരണം. എന്നാല്‍, സംസ്ഥാനത്ത് 1.08 കോടി ടിക്കറ്റാണ് അച്ചടിക്കുന്നത്. 32 കോടി രൂപയാണ് ഒരു ദിവസത്തെ വിറ്റുവരവ്. സമ്മാനമുള്‍പ്പെടെ നല്കാന് ദിവസം 10 കോടി രൂപയില്‍ താഴെ മാത്രം ചെലവാകുമ്പോഴാണ് പാവപ്പെട്ട ചെറുകിട വില്‍പ്പനക്കാരുടെ പോക്കറ്റില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈയിട്ടു വാരല്‍.
അന്യസംസ്ഥാന ലോട്ടറി കൊണ്ടുവരാനുള്ള സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദ്ദഫലമായിട്ടാണ് സര്‍ക്കാര്‍ സംസ്ഥാന ലോട്ടറി കമ്മീഷനില്‍ വെട്ടിക്കുറവ് വരുത്തിയതെന്നാണ് സൂചന. സംസ്ഥാന ഭാഗ്യക്കുറിയുടെ ലൈസന്‍സുള്ള ഏജന്റുമാര്‍ക്ക് അന്യസംസ്ഥാന ലോട്ടറിയുടെ ഏജന്‍സി നല്‍കില്ലെന്ന് ഏജന്റുമാരെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ലോട്ടറി ലാഭമാകാതെ വരുന്നതോടെ പലരും ഏജന്‍സി റദ്ദാക്കി അന്യസംസ്ഥാന ലോട്ടറിയിലേക്ക് മാറുന്ന സാഹചര്യം സൃഷ്ടിക്കാനാണിത്. ലോട്ടറി മാഫിയാ ബന്ധമുള്ള ചില സിപിഎം നേതാക്കളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഏജന്റുമാരില്‍ ചിലര്‍ ആരോപിക്കുന്നു. ലോട്ടറി ടിക്കറ്റ് നിരക്ക് അശാസ്ത്രീയമായി ഏകീകരിച്ചതും സമ്മാനഘടന ആകര്‍ഷകമല്ലാത്ത രീതിയില്‍ പരിഷ്കരിച്ചതും ഇതിന് മുന്നോടിയാണെന്നാണ് വിവരം.
സമ്മാന ടിക്കറ്റുകള്‍ നിരസിക്കുന്നു; ബാര്‍ കോഡില്‍ പിഴ
കൊച്ചി: സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ലോട്ടറി ഓഫീസുകള്‍ മടക്കി അയക്കുന്നു. 5000, 2000, 1000, 500, 100 തുടങ്ങിയ സമ്മാനാര്‍ഹമായ ടിക്കറ്റുകളാണ് തിരികെ നല്‍കുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ ബാര്‍കോഡ് ഭാഗ്യക്കുറി ഓഫീസിലെ സ്കാനറില്‍ റീഡ് ചെയ്യാത്തതാണ് കാരണം. ബാര്‍ കോഡ് തകരാറാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ഇതിന് മുമ്പും ബാര്‍ കോഡിലുണ്ടായ തകരാര്‍ മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ലോട്ടറി ഏജന്റുമാര്ക്കുണ്ടായത്. ഓരേ ബാര്‍ കോഡില്‍ ഒട്ടേറെ ടിക്കറ്റുകള്‍ ലഭിച്ചതോടെ വില്പന മുടങ്ങി. ഈ ടിക്കറ്റുകള്‍ തിരികെ എടുത്ത് പണം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ ആര്‍ക്കും പണം നല്‍കിയിട്ടില്ല. ബാര്‍ കോഡിലെ പ്രശ്നങ്ങള്‍ മൂലം 10 ലക്ഷം രൂപയുടെ വരവ് ടിക്കറ്റ് വില്പന നടത്താന്‍ കഴിയാത്ത ഏജന്റുമാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: