തൃശൂര്‍: ഭൂമി കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി അളക്കാന്‍ തീരുമാനം. 27 ന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ അളവ് നടക്കും. ദിലീപിനും സമീപത്തെ ആറു ഭൂ ഉടമകള്‍ക്കും ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് നോട്ടീസയച്ചു.
അതിനിടെ ഡി സിനിമാസുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. കൈവശാവകാശ രേഖയും കെട്ടിടത്തിന്റെ സ്കെച്ചും ചാലക്കുടി നഗരസഭയുടെ ഫയലില്‍ ഇല്ല. ഈ രണ്ടു രേഖകള്‍ ഇല്ലാതെ കെട്ടിട നിര്‍മ്മാണത്തിന് പെര്‍മിറ്റ് നല്‍കിയത് ദുരൂഹമാണ്. രേഖകള്‍ കാണാതായത് വിജിലന്‍സിനെ അറിയിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
തിയറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു തൃശൂര്‍ ജില്ലാ കലക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത്രയും സ്ഥലം സ്വന്തമാക്കാനാവില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചാലക്കുടിയില്‍ ഡി സിനിമാസ് തിയറ്റര്‍ നിര്‍മിച്ചതു കയ്യേറ്റഭൂമിയിലാണെന്നു ചൂണ്ടിക്കാട്ടി ദിലീപിന്റെ മുന്‍ മാനേജര്‍ സന്തോഷ് 2015 ജൂണ്‍ 11നു ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഒരന്വേഷണവും ഉണ്ടായില്ല. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം വലിയകോയിത്തമ്പുരാന് കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ദേവസ്വത്തിന്റെ പേരിലുമാണു ഭൂമി. ഭൂമി സംബന്ധിച്ചു കൊച്ചിന് ദേവസ്വം ബോര്‍ഡിനോട് അഭിപ്രായമറിയിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേവസ്വം വകയാണോ സ്ഥലം എന്നും ആരാഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: