ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജില്‍ പ്രവേശന കവാടത്തിന് സമീപം ജലവിതരണക്കുഴല്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു. ഡോക്ടര്‍മാരും ജീവനക്കാരും ആംബുലന്‍സുകളും പ്രവേശിക്കുന്ന കവാടത്തിന് സമീപമാണ് ജലവിതരണക്കുഴല്‍ പൊട്ടിയത്. ഇതുമൂലം വലിയ ശക്തിയില്‍ ജലംപ്രവഹിച്ചതോടെയാണ് റോഡും തകര്‍ന്നത്. ഇവിടെ വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ഈ കുഴിയില്‍ വാഹനങ്ങള്‍ ചാടാതിരിക്കാന്‍ മുന്‍കരുതലായി നാട്ടുകാര്‍ ടാര്‍വീപ്പ സ്ഥാപിച്ചു.
കഴിഞ്ഞ വേനല്‍ക്കാലത്ത് ഇവിടെ പലപ്രാവശ്യം പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിരുന്നു. മെയിന്‍പൈപ്പ് പൊട്ടിയതുമൂലം ആര്‍പ്പൂക്കര, മാന്നാനം പ്രദേശത്തേക്കുള്ള ജലവിതരണം നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയും ഉണ്ടായി. പിന്നീട് നാളുകള്‍ക്ക് ശേഷമാണ് ജലവിതരണം ആരംഭിച്ചത്.
ജലവിതരണ വകുപ്പിന്റെ അനാസ്ഥമൂലം പലസ്ഥലങ്ങളിലും പൊട്ടിയ പൈപ്പുകള്‍ നന്നാക്കാതെ കുടിവെള്ളം പാഴാകുന്നുണ്ട്. മഴക്കാലമായതിനാല്‍ ജനങ്ങള്‍ പരാതിപ്പെടാറില്ലെന്ന് മാത്രം. പൊട്ടിയ പൈപ്പുകള്‍ നന്നാക്കുവാന്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് വകുപ്പിന്റെ മറുപടി. മാത്രവുമല്ല ഇതു കരാര്‍ ജീവനക്കാരാണ് ചെയ്തുവരുന്നതും. ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചതും കാലപ്പഴക്കവുമാണ് അടിക്കടി പൈപ്പുകള്‍ പൊട്ടുവാന്‍ ഇടയാക്കുന്നതെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: