കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍താരവും പ്രതിരോധനിരയിലെ കരുത്തനുമായ മലയാളി അനസ് എടത്തൊടിക ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനെത്തില്ലെന്ന് സൂചന.
ഐഎസ്എല്‍ പ്ലയേഴ്സ് ഡ്രാഫ്റ്റില്‍ 1.10 കോടി രൂപ വിലയുള്ള അനസിനെ പുതുമുഖ ടീമായ ടാറ്റ ജംഷഡ്പൂര്‍, കരുത്തരായ ദല്‍ഹി ഡൈനാമോസ്, പൂനെ സിറ്റി എഫ്സി തുടങ്ങിയ ടീമുകള്‍ സ്വന്തമാക്കിയില്ലെങ്കില്‍ മാത്രമേ അനസിനെ ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാന്‍ കഴിയൂ.
ഈ മാസം 23നാണ് ഐഎസ്എല്‍ നാലാം സീസണിലേയ്ക്കുള്ള ഇന്ത്യന്‍ താരങ്ങളുടെ ലേലം നടക്കുക. ലേലത്തില്‍ ആദ്യ അവസരം ലഭിക്കുന്നത് പുതിയ ഫ്രാഞ്ചൈസിയായ ടാറ്റ ജംഷഡ്പൂരിനാണ്.
നിലവില്‍ അവര്‍ ഒരു താരത്തെയും ഇതുവരെ സ്വന്തമാക്കിയിട്ടില്ല. നിലവിലുണ്ടായിരുന്ന താരങ്ങളെയെല്ലാം ഒഴിവാക്കിയ ദല്‍ഹി ഡൈനാമോസും ഇതേ നിലയിലാണ്. താരമൂല്യവും ആരാധക പിന്തുണയും ഏറെയുള്ള അനസിനെ വിട്ടുകളയാന്‍ ടാറ്റ തയ്യാറാവില്ല. ടാറ്റ അനസിനെ വേണ്ടെന്നു തീരുമാനിച്ചാല്‍ അനസിനെ തങ്ങള്‍ സ്വന്തമാക്കുമെന്ന് ദല്‍ഹി ഡൈനാമോസ് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ അനസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാക്കാനെത്തുമെന്ന ആരാധകരുടെ സ്വപ്നം പൊലിയാനാണ് സാധ്യത. രണ്ടാം റൗണ്ടില്‍ ടാറ്റ, ദല്‍ഹി ഫ്രാഞ്ചൈസികള്‍ക്കു പുറമേ പൂനെയ്ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. മൂന്നാം റൗണ്ടില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പടെ ടീമുകള്‍ അവസരം ലഭിക്കുകയുള്ളൂ. നറുക്കെടുപ്പിലൂടെയാണ് അവസരം തീരുമാനിക്കുന്നത്. നാലാം റൗണ്ടില്‍ പൊതു ലേലം നടക്കും. 199 ഇന്ത്യന്‍ താരങ്ങളാണ് ഡ്രാഫ്റ്റില്‍ ഒപ്പിട്ടിരിക്കുന്നത്. മൂല്യമേറിയ പത്ത് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതാണ് 1.10 കോടി വിലയുള്ള അനസ്. യൂജിന്‍സെന്‍ ലിങ്ദോയാണ് ഇതേ വിലയുള്ള മറ്റൊരു താരം.
ഇന്ത്യന്‍ മുന്‍ഗോളി സുബ്രതാ പോള്‍ (87 ലക്ഷം), പ്രതിരോധനിര താരം പ്രീതം കോട്ടല്‍ (75 ലക്ഷം), ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ (73 ലക്ഷം) സ്ട്രൈക്കര്‍മാരായ റോബിന് സിങ്, ബല്‍വന്ത് സിങ് (65 ലക്ഷം വീതം), പൂനെ സിറ്റി മുന്‍ മിഡ്ഫീല്‍ഡര്‍ ലെന്നി റോഡ്രിഗ്—സെ (60 ലക്ഷം), ഇന്ത്യന്‍ ലെഫ്റ്റ് ബാക്ക് നാരായണദാസ്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ പ്രണോയ് ഹള്‍ഡര്‍ (58 ലക്ഷം വീതം) എന്നിവരാണ് ഏറ്റവും വിലയേറി മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: