തിരുവനന്തപുരം: ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്കുന്നതാണെന്നും അതിന് നേരെയുള്ള കയ്യേറ്റം ചെറുക്കണമെന്നും സംവിധായകന് വിജി തമ്പി. തപസ്യ കലാസാഹിത്യവേദി ജില്ലാഘടകം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ചിന്ത സന്ധ്യ ‘അടിയന്തിരാവസ്ഥ-ഒരു പുനര്‍ വിചിന്തനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവതലമുറയ്ക്ക് അടിയന്തരാവസ്ഥയുടെ ഭീകരത പകരുന്നതാണ് മധുഭണ്ഡാര്ക്കറുടെ പുതിയചിത്രം ‘ഇന്ദു സര്‍ക്കാര്‍’. അതിന് അതിന്റെതായ ഗുണമേന്മ ഉണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്. മധു ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോശം കാര്യങ്ങളുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് പോലുള്ള ഏജന്‍സികളുണ്ട്.
അവിടെയും നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാം. ഇത്രയൊക്കെ പരിശോധനാസംവിധാനങ്ങള്‍ കടന്ന് പുറത്തുവരുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന വെല്ലുവിളി നല്ലതല്ല. സിനിമ വില പിടിപ്പുള്ള കലാരൂപമാണ്. ഒരുപാട് പണച്ചെലവും നിരവധി പേരുടെ വലിയ അധ്വാനവുമാണ് അതിന് പിന്നിലുള്ളത്. അതിനാല്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏതു കയ്യേറ്റവും ചെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശദ്രോഹം തുറന്നു കാണിക്കേണ്ടത് ദേശസ്നേഹികളുടെ കടമയാണെന്ന് ആധ്യക്ഷ്യം വഹിച്ച കവി പി. നാരായണക്കുറുപ്പ് പറഞ്ഞു. ഇന്ന് നിലനില്‍ക്കുന്ന രാഷ്ട്രീയവസന്തം ഇല്ലായ്മ ചെയ്ത് പുരോഗതി നശിപ്പിച്ച് ദേശീയബോധം അടിച്ചമര്‍ത്താനുള്ള ഒരുകൂട്ടം കോണ്‍ഗ്രസ് വൈതാളികന്മാരുടെ ശ്രമത്തിന്റെ ഭാഗമാണ് ‘ഇന്ദു സര്‍ക്കാരി’ന് നേരെ ഉയരുന്ന വെല്ലുവിളിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ തപസ്യ ജില്ലാഅധ്യക്ഷന്‍ ഡോ അനില്‍ വൈദ്യമംഗലം പറഞ്ഞു.
അടിയന്തരാവസ്ഥയുടെ ചരിത്രപശ്ചാത്തലം തമസ്കരിക്കപ്പെടാന്‍ അനുവദിക്കരുത്. തപസ്യയുടെ ഉത്ഭവം തന്നെ അടിയന്തരാവസ്ഥയെ എതിര്‍ത്തുകൊണ്ടാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ ചരിത്രപരമായ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. കവി അജയന് കല്ലറ മൂന്നു നാലുവര്‍ഷം മുമ്പുള്ള ദല്‍ഹിയെ ചിത്രീകരിച്ചുകൊണ്ടുള്ള വ്യഥിത ഭാരതമെന്ന കവിത ചൊല്ലി. തപസ്യ ജില്ലാസെക്രട്ടറി ജി.എം. മഹേഷ്, സജി കമല എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: