ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ല് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം മൂന്നാം ദിനത്തിലേക്ക് കടന്നെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നതിന്റെ യാതൊരു സൂചനയും ഇതുവരെ കണ്ടുതുടങ്ങിയിട്ടില്ല.
അതിനിടെ ഇന്നലെ രാത്രി സമരവേദിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അനുയായികളുടെ പ്രവര്‍ത്തിയില്‍ ഹസാരെ ക്ഷമാപണം നടത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ തന്റെ ശ്രമം ഉപേക്ഷിക്കുമെന്നും ഹസാരെ മുന്നറിയിപ്പ് നല്കി. സമാധാനപരമായി പ്രതിഷേധിക്കാനും അദ്ദേഹം അനുയായികളെ ഉപദേശിച്ചു.
ജനാധിപത്യവ്യവസ്ഥിതിയെ മാധ്യമങ്ങളുമായി ചേര്‍ന്ന് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെ സംഘാംഗമായ അരവിന്ദ് കെജ്രിവാളും സംഭവത്തില്‍ ഖേദപ്രകടനം നടത്തി. തിങ്കളാഴ്ച രാത്രിയാണു സമരവേദിയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഹസാരെ സംഘം മര്‍ദ്ദിച്ചത്.
സംഭവത്തെ അപലപിച്ചു ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്സ് അസോസിയേഷനും (ബിഇഎ ) വിമര്‍ശനവുമായി കേന്ദ്രമന്ത്രി അംബിക സോണിയും രംഗത്തു വന്നിരുന്നു. ഹസാരെയുടെ സമരത്തില്‍ ജനപങ്കാളിത്തം കുറവാണെന്നു ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതിനെതിരേയായിരുന്നു സംഘാംഗങ്ങളുടെ രോഷപ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: