ഗുവാഹതി: അസമില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെ ബോംബാക്രമണത്തില്‍ സൈനികന് കൊല്ലപ്പെട്ടു. ആറു പേര്‍ക്കു പരുക്ക്. പരുക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരം. സ്ഫോടനത്തില്‍ ഒരു വാഹനം പൂര്‍ണമായും തകര്‍ന്നു. ഇംപ്രൊവൈസ്ഡ് എക്സ്പ്പ്ലോസീവ് ഡിവൈസ് ഉപയോഗിച്ച് സൈന്യത്തിന്റെ ട്രക്കില്‍ സ്ഫോടനം നടത്തുകയായിരുന്നു.
ഗോല്‍പര ജില്ലയിലെ നാരായണ്‍ സെദുവിലാണ് ആക്രമണമുണ്ടായത്. ഗുവാഹതിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള ബോഡോ മേഖലയിലാണു സംഭവം. കൊക്ക്രാജറില് നിന്നു അഗിയയിലേക്കു പോകുകയായിരുന്നു സൈനികര്‍. പരുക്കേറ്റവരെ ഗുവാഹതിയിലെ ബസിസ്ത ആശുപത്രിയിലേക്കു മാറ്റി. സ്ഫോടനത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അസമിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണു സൈനിക വ്യൂഹത്തിനു നേരെ അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്മോഹന് സിങ്ങും അസം സന്ദര്‍ശിച്ചിരുന്നു. അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: