പൂവാര്‍: ഇരുന്നൂറോളം രോഗികള്‍. ഒരു ഡോക്ടര്‍ ഇതാണ് പൂവാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ സ്ഥിതി. അതിരാവിലെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ചികിത്സ ലഭിക്കുന്നത് ഉച്ചയോടെ. മറ്റു ജീവനക്കാരും ഇവിടെ ആവശ്യത്തിനില്ല.
തീരദേശത്തെ പ്രധാന ആശുപത്രിയാണ് പൂവാറിലുള്ളത്. ആശുപത്രിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെറാക്കി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും ഇവിടെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റ സൗകര്യം പോലുമില്ല. നാല് ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ നിയമിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ സ്ഥിരമായുള്ളത് ഒരു ഡോക്ടര്‍ മാത്രം. ചില ഡോക്ടര്‍മാര്‍ എത്തുമെങ്കിലും രോഗികളെ പരിശോധിക്കില്ല. ആശുപത്രിയില്‍ തിരക്ക് കൂടുമ്പോഴും ഡോക്ടര്‍മാര്‍ സ്വകാര്യ മുറിയില്‍ വിശ്രമിക്കുകയാണ് പതിവ്. ചികിത്സതേടിയെത്തുന്ന രോഗികള്‍ ആശുപത്രിയില്‍ നിറയുമ്പോഴും വേണ്ടപ്പെട്ടവരെ സ്വകാര്യ പ്രാക്ടീസ് പോലെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും പൂവാര്‍ ആശുപത്രിയിലുണ്ട്.
ദിവസവും 450ല്‍ അധികം രോഗികള്‍ ഇവിടെ ചികിത്സ തേയിയെത്തുന്നു. ഒന്‍പത് മണിക്കുള്ള ഒ.പി. യില്‍ ഡോക്ടര്‍മാരെത്തുന്നത് പത്ത് മണിയോടെ അപ്പോഴേക്കും ആശുപത്രി രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനം പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രിയാണെങ്കിലും ഉച്ചകഴിഞ്ഞാല്‍ പലദിവസങ്ങളിലും ഡോക്ടര്‍മാര്‍ ഉണ്ടാവാറില്ല. കൂടാതെ ഇവിടെ സ്ഥിരം നേഴ്സിങ് ജീവനക്കാരില്ലാത്തതും പ്രശ്നങ്ങള്‍ സ്യഷ്ടിക്കുന്നുണ്ട്. പൂവാര്‍, കരുംകുളം, കാഞ്ഞിരംകുളം കുളത്തുര്തിരുപുറം പഞ്ചായത്തുകളിലെ നൂറ് കണക്കിന് രോഗികളുടെ ഏക ആശ്രയം ഈ സര്‍ക്കാര്‍ ആശുപത്രിയാണ്.
കൂടുതല്‍ ഡോക്ടമാരെ നിയമിച്ച് ചികിത്സാ സൗകര്യം കൂട്ടണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നു. രക്ത സമ്മര്‍ദ്ദം പോലുംപരിശോധിക്കാനുള്ള ഉപകരണം ഇവിടെയില്ല. ഇസിജി ഉപകരണം ഉണ്ടെങ്കിലും നോക്കാന്‍ ആളില്ലാതെ നശിക്കുന്നു. എക്റേ അനുവദിച്ചിട്ടും പ്രവര്‍ത്തിക്കുന്നില്ല തുടങ്ങിയ പാരാതികളാണ് രോഗികള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: