കൊച്ചി: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയായ സ്വാതി കൃഷ്ണ ആശുപത്രി വിട്ടു. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വാതിയെ ഇന്ന് ഉച്ചയോടെയാണു ഡിസ്ചാര്‍ജ് ചെയ്തത്. തന്റെ അസുഖം ഭേദമാകാന്‍ പ്രാര്‍ഥിച്ചവരോടു നന്ദിയുണ്ടെന്നു സ്വാതി പറഞ്ഞു.
മാതാപിതാക്കള്‍ക്കും സ്കൂളിലെ അധ്യാപകര്‍ക്കുമൊപ്പം ആശുപത്രിയില്‍ നിന്നു പുറത്തിറങ്ങിയ സ്വാതിയെ കാണാന്‍ മാധ്യമപ്രവര്‍ത്തകരോടൊപ്പം ആശുപത്രിയിലെത്തിയവരുമുണ്ടായിരുന്നു. തുടര്‍ ചികിത്സയുടെ സൗകര്യത്തിന് മൂന്നു മാസത്തേക്ക് ഇടപ്പള്ളി വൈന്നേല് റോഡിലുള്ള വാടകവീട്ടിലായിരിക്കും സ്വാതി താമസിക്കുക. കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായ സ്വാതിക്ക് മൂന്നു മാസത്തെ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇനിയുള്ള ദിവസങ്ങളില്‍ കവിതയെഴുത്തും പഠനവുമായി കഴിയുമെന്നു സ്വാതി പറഞ്ഞു. കഴിഞ്ഞ 13നായിരുന്നു സ്വാതിയുടെ ശസ്ത്രക്രിയ. അമ്മയുടെ സഹോദരി റെയ്നി ജോയിയാണ് സ്വാതിക്കു കരള്‍ പകുത്തു നല്‍കിയത്. കരള്‍ മാറ്റിവയ്ക്കലിനാവശ്യമായ നിയമനടപടികളിലെ സങ്കീര്‍ണതകള്‍ മൂലം സ്വാതിയുടെ ശസ്ത്രക്രിയ വൈകുന്നതിനെക്കുറിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുള്‍പ്പടെ ഇടപെട്ടാണ് നടപടികള്‍ വേഗത്തിലാക്കിയത്.
ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും ആവശ്യമായ തുക സ്വാതിയുടെ ജന്മനാടായ എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സമാഹരിച്ചത്. കരള്‍ദാനം നടത്തി മാതൃകയായ റെയ്നിക്കും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നു സഹായഹസ്തങ്ങളുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: