പാര്‍വ്വതി ശ്രീരാമതത്ത്വം അറിയാനാഗ്രഹിച്ചുകൊണ്ട് പരമശിവനോടു ചോദിച്ചപ്പോള്‍ ഭഗവാന് അഭിനന്ദിക്കുകയാണ്. കാരണം സുകൃതിയും ദൈവഭക്തിയും ഉള്ള ഒരാള്‍ മാത്രമേ ഇത്തരമൊരു ചേദ്യം ചോദിക്കുകയുള്ളു. ധന്യേ വല്ലഭേ ഗിരികന്യേ പാര്‍വ്വതീ ഭദ്രേ നിന്നോളമാര്‍ക്കുമില്ല ഭഗവല്‍ ഭക്തിനാഥേ. മുന്നമെന്നോടിതാരും ചോദ്യം ചെയ്തീല ഞാനുംനിന്നാണെ കേള്‍പ്പിച്ചതില്ലാരെയുംജീവനാഥേ!
ഭക്തികൊണ്ടാണ് അല്ലാതെ യുക്തികൊണ്ടല്ല പാര്‍വ്വതി ചോദിച്ചത്. അതുകൊണ്ട് ഞാന്‍ ആ രഹസ്യം വെളിപ്പെടുത്താം. രാമഃ പരാത്മാഃ പ്രകൃതേരനാദിരാനന്ദ ഏകഃ പുരുഷോത്തമോ ഹി.
രാമന് പ്രകൃതിയോടു(മായയോട്) ബന്ധമില്ലാത്തവനും അനാദിയും ആനന്ദസ്വരൂപനും പുരുഷോത്തമനുമായ പരമാത്മാവാണ്. സ്വമായയാ കൃല്‍സ്നമിദം ഹി സൃഷ്ടിനഭോവദന്തര്‍ ബഹിരാസ്ഥിതോ യഃ സര്‍വ്വാന്തരസ്ഥാപി നിഗൂഢ ആത്മാ സ്വമായയാ സൃഷ്ടമിദം വിചേഷ്ടേ.
അദ്ദേഹം സ്വമായയെക്കൊണ്ടുതന്നെ ഇക്കാണുന്നതെല്ലാം സൃഷ്ടിച്ച് ആകാശംപോലെ അതിനുള്ളിലും പുറത്തും വ്യാപിച്ചിരിക്കുന്നു. എല്ലാറ്റിനും ഉള്ളിലിരിക്കുന്നുവെങ്കിലും ആര്‍ക്കും കാണാന്‍ കഴിയാത്തവിധം മറഞ്ഞിരുന്നുകൊണ്ട് തന്റെ മായകൊണ്ട് താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ആ ഭഗവല്‍സ്വരൂപത്തിന്റെ സാന്നിദ്ധ്യം കൊണ്ട് കാന്തത്തിനടുത്തിരിക്കുന്ന ഇരുമ്പുപോലെ എപ്പോഴും ഭ്രമിക്കുന്നു. ലോകത്തെ ചേഷ്ടിപ്പിക്കുന്ന ആ പരമാത്മാവിന് ചേഷ്ടയുണ്ടാകുന്നതെങ്ങനെ? കാന്തത്തിന്റെ സാന്നിദ്ധ്യം മതി ഇരുമ്പു ചലിക്കാന്‍. അതുപോലെ ശുദ്ധചൈതന്യരൂപമായ ആ പരമാത്മാവിന് യാതൊരു വികാരങ്ങളുമില്ല. എന്നാല്‍ മഞ്ഞക്കണ്ണടവച്ചവന്‍ കാണുന്നതെല്ലാം മഞ്ഞയായി തോന്നുന്നതുപോലെ മായയുടെ ആവരണത്തില്‍ പെട്ടിരിക്കുന്നവന്‍ ശ്രീരാമന് ദുഃഖിച്ചുവെന്നും വിലപിച്ചുവെന്നും ഭ്രമിക്കുന്നു. അവര്‍ മൂഢചിത്തന്മാരാണ്. പുത്രമിത്രാദികളിലും കര്‍മ്മങ്ങളിലും മുഴുകിക്കഴിയുന്നവര്‍ ആത്മതത്ത്വത്തെ അറിയുന്നില്ല. തന്നെപ്പോലെയാണ് പരമാത്മാവായ രാമനുമെന്നു വിചാരിക്കുന്നു. അതായത് അജ്ഞാനം കൊണ്ടാണ് രാമനെ വെറും മനുഷ്യനാണെന്നു ധരിക്കുന്നത്.
കണ്ണിനു കേടുള്ളവന് കണ്ണിന്റെ ചുറ്റല് നിമിത്തം കാണുന്ന വസ്തുക്കളെല്ലാം ചുറ്റുന്നതായിതോന്നും. അതുപോലെ മായയുടെ പിടിയിലകപ്പെട്ടിരിക്കുന്ന മൂഢന് ദേഹേന്ദ്രിയ കര്‍ത്താവായ ശരീരത്തിന്റെ വ്യാപാരത്തെ പരമാത്മാവില്‍ ആരോപിച്ച് മോഹിക്കുന്നു. ശ്രീരാമന് ജ്ഞാനം എന്നും അജ്ഞാനം എന്നും രണ്ടവസ്ഥയില്ല. ജ്ഞാനം മാത്രമേയുള്ളു. അതിനാല്‍ രാമന് മായാനിര്‍മ്മിതമായ മനുഷ്യനല്ല, മായാമുക്തനായ ഈശ്വരനാണ്.
രാവണവധം കഴിഞ്ഞ് ശ്രീരാമന്റെ ര്യാജാഭിഷേകവും കഴിഞ്ഞ് അവിടെ വന്നുകൂടിയവര്‍ക്കെല്ലാം ശ്രീരാമന് ധാരാളം സമ്മാനങ്ങള്‍ നല്കി സന്തോഷിപ്പിച്ചു. സ്വര്‍ണ്ണവും ധനവും ഭൂമിയും രാജ്യവുമൊക്കെ നല്കി എല്ലാവരേയും സന്തുഷ്ടരാക്കി അയച്ചശേഷം തനിക്ക് ഏറ്റവും പ്രിയങ്കരനും ഭക്തനും, സീതയെ കണ്ടെത്താനും രാവണനെ വധിക്കാനും തന്നെ ഏറ്റവും സഹായിച്ചവനുമായ ഹനുമാനെ നോക്കി രാമന് സീതയോടു പറഞ്ഞു.
ദൃഷ്ടാ തദാ ഹനുമന്തം പ്രാഞ്ജലിം പുരതഃ സ്ഥിതം കൃതകാര്യം നിരാകാംക്ഷം ജ്ഞാനാപേക്ഷം മഹാമതിം രാമഃ സീതാമുവാചേദം ബ്രൂഹിതത്ത്വം ഹനൂമതേ നിഷ്കന്മഷോയം ജ്ഞാനസ്യ പാത്രം നൗ നിത്യഭക്തിമാന്‍
പ്രിയേ നമ്മുടെ നിത്യഭക്തനും പാപരഹിതനുമായ ഈ ഹനുമാന് ജ്ഞാനോപദേശത്തിനു പാത്രമാണ്. അതിനാല്‍ ഇവനു തത്ത്വോപദേശം ചെയ്യുക. ’’ രാമന് മനുഷ്യനല്ല, പരമാത്മസ്വരൂപിതന്നെ എന്ന് സീത ഹനുമാനോട് അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിലൂടെ വ്യക്തമാക്കുന്നവരികളാണിവ.
രാമം വിദ്ധി പരംബ്രഹ്മ സച്ചിദാനന്ദമദ്വയം സര്‍വ്വോപാധിവിനിര്‍മ്മുക്തം സത്താമാത്രമഗോചരം ആനന്ദം നിര്‍മ്മലം ശാന്തം നിര്‍വ്വികാരം നിരഞ്ജനം സര്‍വ്വവ്യാപിനമാത്മാനം
സ്വപ്രകാശമകന്മഷം. ഈ വരികള്‍ എഴുത്തച്ഛന് കിളിപ്പാട്ടില്‍ പരിഭാഷപ്പെടുത്തിയത് ഇങ്ങനെ.
വീരന്മാര് ചൂടും മകുടത്തിന് നായകക്കല്ലേ ശ്രീരാമഭക്തപ്രവര! കേട്ടാലും നീ സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം നിശ്ചലം നിരഞ്ജനം നിര്‍ഗ്ഗുണം നിര്‍വ്വികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദംജന്മനാശാദികളില്ലാത്തൊരു വസ്തുവെന്നുനിശ്ചയിച്ചാലുമുള്ളില്‍ ശ്രീരാമദേവനെ നീ. ശ്രീരാമന് സാധാരണ മനുഷ്യനല്ല സച്ചിദാനന്ദപരബ്രഹ്മം തന്നെയാണ്. രാമന് സച്ചിദാനന്ദനും കേവലനും സകല ഉപാധികളില്‍ നിന്നും മുക്തനും ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ പറ്റാത്ത സത്താമാത്രനുമാണ്. ശരീരംകൊണ്ടോ വാക്കുകൊണ്ടോ വ്യക്തമാക്കാന്‍ സാധിക്കാത്തവനും അതേസമയത്ത് ആനന്ദസ്വരൂപനും ദോഷങ്ങളും വികാരങ്ങളുമില്ലാത്തവനും സ്വയംപ്രകാശിക്കുന്നവനും കളങ്കരഹിതനുമാണ്. അങ്ങനെയെങ്കില്‍ ജഗത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ചെയ്യുന്നതാര്?
മാം വിദ്ധിമൂലപ്രകൃതിം സര്‍ഗ്ഗസ്ഥിത്യന്തകാരിണീം തസ്യ സന്നിധിമാത്രേണ സൃജാമീദമതന്ദ്രിതാ.
ശ്രീരാമന്റെയും സീതയുടെയും യഥാര്‍ത്ഥ തത്ത്വം ഇതാണ്.
എന്നുടെ തത്ത്വമിനിച്ചൊല്ലീടാമുള്ളവണ്ണം നിന്നോട് ഞാന്‍ മൂലപ്രകൃതിയായതെടോ. എന്നുടെ പതിയായ പരമാത്മാവുതന്റെ സന്നിധിമാത്രംകൊണ്ട് ഞാനിവസൃഷ്ടിക്കുന്നു. തത്സാന്നിദ്ധ്യംകൊണ്ടെന്നാല്‍ സൃഷ്ടമാമവയെല്ലാം തത്സ്വരൂപത്തിലാക്കീടുന്നുബുധജനം തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ.
പരാതത്ത്വമായ രാമന് കര്‍മ്മങ്ങളൊന്നും ചെയ്യുന്നില്ല. തന്റെ ഇച്ഛാമാത്രകൊണ്ട് തന്റെ സാന്നിദ്ധ്യത്തില്‍ അവയൊക്കെ ചെയ്യുന്നത് മായയാണ്. അപ്പോള്‍ രാമന് മനുഷ്യനല്ലയെന്നുവരുന്നു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: