ചെങ്ങന്നൂര്‍: വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച കേസിലെ മൂന്നംഗ സംഘത്തിലെ രണ്ട് പേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കല്ലുഴത്തില്‍ വീട്ടില്‍ സജീവ്(19), തിരുവന്‍വണ്ടൂര്‍ ഉമയാറ്റുകര കണ്ടത്തില്‍ തറയില്‍ ജിതിന്(20) എന്നിവരെയാണ് ചെങ്ങന്നൂര്‍ എസ്ഐ. എം. സുധിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിലെ ഒന്നാം പ്രതി മംഗലം ഉമ്മാത്തറവീട്ടില് സംഗീത്(22)ഒളിവില്‍ കഴിയുന്നത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ 18ന് പുലര്‍ച്ചെ രണ്ടിനാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്. ചെങ്ങന്നൂര്‍ മുണ്ടന്‍കാവില്‍ നിന്നും വാടകയ്ക്കെടുന്ന കാറിലാണ് മോഷണ സംഘം എത്തിയത്. തിരുവന്‍വണ്ടൂര്‍ നാലാം വാര്‍ഡില്‍ ലൈബ്രറി കെട്ടിടത്തിന് മുന്പില് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിലെ പതിനേഴായിരം രൂപ വിലവരുന്ന ബാറ്ററി ഇളക്കിയെടുത്തു. രാവിലെ ബസ് പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ബാറ്ററി മോഷണം പോയതായി അറിയുന്നത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സജീവിനെയും ജിതിനെയും ഇന്നലെ ഉച്ചയ്ക്ക് വീടിന് സമീപംവെച്ച് പിടികൂടുകയായിരുന്നു.മോഷ്ടിച്ച ബാറ്ററി മുണ്ടന്‍കാവിലെ ആക്രിക്കടയില്‍ 2500 രൂപക്ക് വിറ്റതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു. ബാറ്ററി പോലീസ് ആക്രിക്കടയില്‍ നിന്നും കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഒളിവില്‍ കഴിയുന്ന സംഗീത് മോഷണം, ഭവനഭേദനം അടക്കമുള്ള കേസുകളിലും ഗുണ്ടാലിസ്റ്റില്‍പ്പെട്ട ആളുമാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: