കൊച്ചി: അന്യസംസ്ഥാന ലോട്ടറിക്ക് അവസരമൊരുക്കി കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റുകള്‍ പൂഴ്ത്തുന്നു. വില്പനയ്ക്ക് ടിക്കറ്റുകള്‍ ഏഴുദിവസം മുമ്പ് എത്തിക്കണമെന്നാണ് ചട്ടം. എന്നാല്‍, രണ്ടാഴ്ചയായി ടിക്കറ്റ് കൃത്യമായി ഏജന്റുമാര്‍ക്ക് കിട്ടുന്നില്ല. നറുക്കെടുപ്പ് തീയതിയുടെ രണ്ടോ മൂന്നോ ദിവസം മുമ്പ് മാത്രമാണെത്തുന്നത്. ഇത് വില്പനയെ ബാധിക്കുന്നു.
സമ്മാനഘടന ആകര്‍ഷകമല്ലാതാക്കുകയും ഏജന്റുമാരുടെ കമ്മീഷന് കുറയ്ക്കുകയും ചെയ്തതിന് പുറമെയാണ് ടിക്കറ്റ് പൂഴ്ത്തി വില്പനകുറയ്ക്കുന്നത്. ഏതാനും ഉദ്യോഗസ്ഥരും സിപിഎമ്മിലെ ഒരുവിഭാഗവുമാണ് പിന്നിലെന്നാണ് ആരോപണം. അതേസമയം, അന്യസംസ്ഥാന ലോട്ടറി ആഗസ്റ്റ് ആദ്യവാരത്തോടെ കേരളത്തിലെത്തിക്കാന്‍ ചരട് വലികള്‍ തുടങ്ങി.
അന്യസംസ്ഥാന ലോട്ടറി ബിസിനസ് നടത്തുന്ന പ്രമുഖ ഗ്രൂപ്പിന്റെ പ്രതിനിധികളുമായി വന്‍കിട ഏജന്റുമാരില്‍ ചിലര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. കേരള ലോട്ടറിയേക്കാള്‍ കമ്മീഷന് ഈ ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗസ്റ്റ് ഏഴുമുതല്‍ അന്യസംസ്ഥാന ലോട്ടറി എത്തുമെന്നും കേരള ലോട്ടറി കുറച്ചേ വില്പനയ്ക്കെടുക്കാവൂവെന്നും ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം പോയിട്ടുണ്ട്.
സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ മടക്കിയ സംഭവം ഇന്നലെയും തുടര്‍ന്നു. വിവിധ പ്രദേശങ്ങളിലായി ലക്ഷങ്ങളുടെ ടിക്കറ്റാണ് മടക്കിയത്. ബാര്‍കോഡിലെ പിശകാണ് ടിക്കറ്റുകള്‍ മടക്കാന്‍ കാരണം. അച്ചടിയില്‍ ബോധപൂര്‍വം തകരാറുണ്ടാക്കി കേരള ലോട്ടറി വില്‍പ്പന ക്ഷീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സംശയം.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുമായി എത്തിയിട്ടും സമ്മാനം കിട്ടാതായതോടെ ടിക്കറ്റ് എടുക്കാന്‍ ആളുകളും താത്പര്യം കാണിക്കുന്നില്ലെന്ന് ചെറുകിട കച്ചവടക്കാര്‍ വ്യക്തമാക്കി. ബാര്‍കോഡിലെ തകരാറുകള്‍ക്ക് പുറമെ ഒരേ നമ്പറില്‍ മൂന്നു ടിക്കറ്റുകള്‍ വരെ വില്പനയ്ക്കായി വരുന്നുണ്ട്. ഇതും അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.
ബാര്‍കോഡ് തകരാറുകളുടെ പേരില്‍ സമ്മാനം കിട്ടാത്ത അവസ്ഥ ഒഴിവാക്കാന്‍ സംവിധാനമൊരുക്കുമെന്ന് സംസ്ഥാന ലോട്ടറി ഓഫീസ് അധികൃതര്‍ വ്യക്തമാക്കി. ജിഎസ്ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം അച്ചടി വൈകിയതാണ് ലോട്ടറി എത്താത്തതിന് കാരണം. അന്യസംസ്ഥാന ലോട്ടറിയുടെ വരവിനെക്കുറിച്ച് അറിയില്ല, അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: