തൊടുപുഴ: തൊടുപുഴയില്‍ രണ്ടാം ദിവസവും കൊടുങ്കാറ്റ്, വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ട് 3.45 ഓടെ വീശീയ കാറ്റില്‍ നിരവധി ഇടങ്ങളില്‍ മരം കടപുഴകി വീണു. ബൈക്കിന് മുകളില്‍ മരത്തിന്റെ ശിഖരം വീണ് യാത്രക്കാരന് പരിക്കേറ്റു. നിരവധി പോസ്റ്റുകള്‍ ഒടിഞ്ഞു.
പെരുമ്പിള്ളിച്ചിറ, കാഞ്ഞിരമറ്റം മേഖലകള്‍ ഇരുട്ടില്‍. തൊടുപുഴ ടൗണ്‍, ഞറുക്കുറ്റി, മുതലക്കോടം, ഇടവെട്ടി, കാഞ്ഞിരമറ്റം, മഠത്തിക്കണ്ടം, പുറപ്പുഴ, വഴിത്തല തുടങ്ങിയ മേഖലകളിലാണ് കാറ്റില്‍ നാശനഷ്ടമുണ്ടായത്. കെഎസ്ആര്‍ടിസി-കോതായിക്കുന്ന് റോഡില്‍ മരംവീണ് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇടുക്കി റോഡില്‍ കമ്പിപ്പാലത്തിന് സമീപവും മരംവീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനും പൊട്ടിയിട്ടുണ്ട്. മണക്കാട് റോഡില്‍ മുണ്ടേക്കല്ലേല് ച
ാക്കോയുടെ വീടിന് മുന്നിലേക്ക് പുറമ്പോക്കില്‍ നിന്ന മരം മറിഞ്ഞ് വീണു. വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന് വീണ മരം കൃഷി നശിപ്പിച്ചിട്ടുണ്ട്. കാഞ്ഞിരമറ്റം ഗവണ്മെന്റ് സ്കൂളിന് സമീപം ആഞ്ഞിലിമരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇവിടെ ഒരു പോസ്റ്റ് ഒടിഞ്ഞിട്ടുമുണ്ട്. അച്ചന്കവലയ്ക്ക് സമീപം ജില്ലാ അതിര്‍ത്തിയില്‍ തൊടുപുഴയ്ക്ക് സ്വാഗതം എന്ന് എഴുതി സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡ് ചെരിഞ്ഞത് പരിഭ്രാന്തി പരത്തി.
വലിപ്പമേറിയ ബോര്‍ഡ് എല്‍ ആകൃതിയില്‍ നിര്‍മ്മിച്ച് ശേഷം ഇതില്‍ ബോര്‍ഡ് തൂക്കിയിരിക്കുകയായിരുന്നു. അഗ്നിശമനസേന എത്തി ഇത് മുറിച്ച് മാറ്റി. ഞറുക്കുറ്റിയില്‍ നിന്നും മൈലാടുംപാറ വഴി വണ്ടമറ്റം പോകുന്ന വഴിയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. തൊണ്ടിക്കുഴയില്‍ നെടുങ്കല്ലേല്‍ ജോര്‍ജ്ജിന്റെ പുരയിടത്തില്‍ നിന്നിരുന്ന
വന്മരം കടപുഴകി വീണ് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.
സമീപത്തായി ഇടഞ്ഞാലില്‍ രാധാകൃഷ്ണന്റെ തേക്ക് മരം ഷെഡിന്റെ മുകളിലേക്ക് വീണ് തകരാര്‍ സംഭവിച്ചിട്ടുണ്ട്. വെട്ടിയാംകുന്നേല്‍ പരീതിന്റെ പുരയിടത്തില്‍ നിന്നിരുന്ന ഉണങ്ങിയ തെങ്ങ് മറിഞ്ഞ് വീണ് വൈദ്യുതിലൈന്‍ പൊട്ടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ക്ഷേത്രത്തിന് സമീപം പീടികപറമ്പില്‍ സന്തോഷിന്റെ വീടിന് മുന്നില്‍ നിന്നിരുന്ന തേക്ക് മരത്തിന്റെ മുകള്ഭാഗം നിലംപതിച്ചു. കരിങ്കുന്നം-വടക്കുംമുറി-പാറക്കടവ് റോഡില്‍ പനമരം കടപുഴകി വീണ് ഗതാഗതം തടസപെട്ടു. നെടിയശാല വടക്കുംമുറി റോഡില്‍ തേക്കുമരം കടപുഴകി വീണ് 11 കെ വി വൈദ്യുതി പോസ്റ്റ് തകര്‍ന്നു.
സ്കൂളിന്റെ ഓട് ഇളകിവീണു
ശക്തമായ കാറ്റില്‍ മുതലക്കോടം സേക്രട്ട് ഹേര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍ കെട്ടിടത്തിന്റെ ഓട് ഇളകി വീണു. സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പുറകിലായുള്ള കെട്ടിടത്തിന്റെ ഓടാണ് ഇളകി വീണത്. അതേസമയം സ്കൂള്‍ വിട്ടിരുന്നതായും അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഏകദേശം 30ലധികം ഓടാണ് ഉയരത്തില്‍ നിന്ന കെട്ടിടത്തില്‍ നിന്നും ഊര്‍ന്ന് മാറിയിരിക്കുന്നത്.
വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല
വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം മുടങ്ങിയ വൈദ്യുതി ഇന്നലേയും പുനസ്ഥാപിക്കാനായില്ല. ഇന്നലെ വൈകുന്നേരം വീശിയടിച്ച കാറ്റില്‍ വിവിധയിടങ്ങളിലായി 11 കെവിയുടെ അടക്കം പത്തോളം പോസ്റ്റുകളാണ് ഒടിഞ്ഞിരിക്കുന്നത്. കരിമണ്ണൂര്‍,കോടിക്കുളം പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന പണി നടക്കുമ്പോഴാണ് വീണ്ടും നാശം വിതച്ച് കാറ്റെത്തിയത്. വെങ്ങല്ലൂര്‍ ഫീഡറിന് കീഴില്‍ വരുന്ന 1000ത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങിയിട്ടുണ്ട്.
കാഞ്ഞിരമറ്റത്തിന്റെ ഒരു മേഖല, പുറപ്പുഴ, പെരുമ്പിള്ളിച്ചിറ, പുതുച്ചിറ, തൊണ്ടിക്കുഴ തുടങ്ങിയ ഇടങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപ്പിക്കാനായിട്ടില്ല. രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള പണികള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: