മറയൂര്‍: കാന്തല്ലൂര്‍ കൊണ്ടക്കാട്ടില്‍ ഒന്നര കൊമ്പന്റെ ആക്രമണം ബുധനാഴ്ച രാത്രിയും തുടര്‍ന്നു. കൊണ്ടക്കാട് ഗ്രാമവാസികള്‍ വീടും കൃഷിയിടവും ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബേബിയുടെ കുഴിമാടത്തിന് പരിസരത്ത് എത്തിയ കൊമ്പന് ഏറെ സമയം അവിടെ നിലയുറപ്പിച്ചശേഷം വനം വകുപ്പ് താല്‍ക്കാലിക വാച്ചര്‍ രവിയുടെ വീടിന് മുന്‍വശത്ത് എത്തി കോഴിക്കൂട് തകര്‍ത്തു. പിന്നീട് കടമ്പനാട്ട് രാജേഷിന്റെ വീട്ടില്‍ എത്തി കുളത്തിന് സമീപം വച്ചിരുന്ന പമ്പു സെറ്റ് കുളത്തിലേക്ക് മറിച്ചിടുകയും കുടിവെള്ള ടാങ്ക് തകര്‍ക്കുകയും ചെയ്തു. രാജേഷിന്റെ പത്തോളം പശുക്കളെ കെട്ടിയിട്ടിരുന്ന തൊഴുത്തിന് സമീപത്ത് എത്തി പശുക്കളെ ആക്രമിക്കുവാന്‍ ശ്രമിച്ചെങ്കിലും തൊഴുത്തിനകത്ത് കയറുവാന്‍ കഴിഞ്ഞില്ല. പടക്കം ഉപയോഗിച്ചുംശബ്ദം ഉണ്ടാക്കിയും ആനയെ തുരത്തുവാന്‍ മണിക്കൂറുകള്‍ എടുത്തു.
പുലര്‍ച്ചയോടെ സമീപത്തുള്ള സുജ മനോജിന്റെ വീട്ടിലുമെത്തി വാഴകള്‍ നശിപ്പിച്ചിട്ടാണ് സമീപത്തുള്ള വനത്തിലേക്ക് മറഞ്ഞത്. കാരയൂര്‍ വനത്തില്‍ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ തുരത്തുവാനുള്ളനടപടികള്ക്കാണ് വനം വകുപ്പ് ഇപ്പോള്‍ നേതൃത്വം നല്കി വരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ച്ചാണ്ടി ഇന്നലെ സ്ഥലത്ത് സന്ദര്‍ശനത്തിന് എത്തിയപ്പോഴും കാട്ടാന മേഖലയില്‍ തന്നെ വിഹരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: