കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള സോപ്സില്‍ സിഐടിയു യൂണിയന്റെ സൂചനാ പണിമുടക്ക്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്(കെഎസ്ഐഇ) മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് കേരളാ സോപ്സ് എംപ്ലോയീസ് യൂണിയന്(കെഎസ്ഇയു-സിഐടിയു) ഇന്നലെ സൂചനാപണിമുടക്ക് നടത്തിയത്. തൊഴിലാളികള്‍ മുന്നോട്ട്വെച്ച ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താനോ പ്രശ്നങ്ങള്‍ പരിഹരിക്കാനോ മാനേജ്മെന്റ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് പറയുന്നത് കമ്പനി എംഡി കേള്‍ക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിതല ചര്‍ച്ച നടത്തിയെങ്കിലും കെഎസ്ഇയു എംഡി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
കമ്പനിയിലെ 89 തൊഴിലാളികളില്‍ 78 പേര് ഇന്നലെ പണിമുടക്കില്‍ പങ്കെടുത്തു. കമ്പനിയുടെ ഉല്പാദനം, വിപണനം, ഓഫീസ് തുടങ്ങിയ വിഭാഗങ്ങളെല്ലാം സമരം കാരണം സ്തംഭിച്ചു.
കേരളാ സോപ്സിലെ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യവേതനം എന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, തൊഴിലാളികളുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും എട്ടു ശതമാനം കമ്മീഷന് പറ്റുന്ന നടപടി അവസാനിപ്പിക്കുക, കേരള സോപ്സിനെ സ്വതന്ത്ര സ്ഥാപനമാക്കി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.
സമരത്തിന് നോട്ടീസ് നല്‍കിയിട്ടും കെഎസ്ഇയു എംഡി സിബി വര്‍ഗ്ഗീസിന്റെ ഭാഗത്തു നിന്നും പ്രശ്നം പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളത്തില്‍ 1200 രൂപ കൂടി വര്‍ദ്ധിപ്പിച്ചെന്ന് അറിയിക്കുകയാണ് എംഡി ചെയ്തതെന്നും തൊഴിലാളികള്‍ പറയുന്നു.
ആകെയുള്ള തൊഴിലാളികളില്‍ 62 പേര് താല്‍ക്കാലിക ജീവനക്കാരാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 21 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കിയിരുന്നു. ഇതു കൂടാതെ കേരള സോപ്സ് ആന്‍ഡ് ഓയില്‍സില്‍ ജോലി ചെയ്തിരുന്ന ആറു പേര്‍ക്ക് കോടതി ഉത്തരവിനെ തുടര്‍ന്ന് കേരള സോപ്സില്‍ നിയമനം നല്‍കിയിട്ടുണ്ട്.
സൂചനാ പണിമുടക്കിന് ശേഷവും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ ആഗസ്ത് മാസം ആദ്യവാരം മുതല്‍ കമ്പനി സ്തംഭിപ്പിക്കുന്ന തരത്തില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യൂണിയന് അറിയിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ കമ്പനി പടിക്കല്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സിഐടിയു ജില്ലാ ട്രഷറര്‍ ടി. ദാസന് ഉദ്ഘാടനം ചെയ്തു. എം.എം. സുഭീഷ്, കെ.വി. വിജീഷ്, പ്രജീദ്, വിനീഷ് തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: