ചരിത്രം നടത്തുന്ന തിരുത്ത്
ഭരണ-പ്രതിപക്ഷ കക്ഷികള്‍ ദളിത്വിഭാഗത്തില്‍ നിന്നുള്ളവരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കി എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. ബിജെപിയുടെ ഒരു ഷോ ആണെന്ന ആരോപണം പലഭാഗത്തുനിന്നും ഉയരുന്നുണ്ടെങ്കിലും രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിക്കുന്നു. സ്ത്രീ എന്ന നിലയില്‍ കൂടുതല്‍ പിന്തുണ മീരാകുമാറിന് നല്‍കണമെന്നാണ് അഭിപ്രായം. ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ രാഷ്ട്രപതിയാകുന്നു എന്നുള്ളത് ചരിത്രം നടത്തുന്ന തിരുത്താണ്. കാലങ്ങളായി നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടേണ്ടി വന്നത് ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കായിരുന്നു.
ഇന്ദിരാഗാന്ധിയും സുഗതകുമാരി ടീച്ചറും കെ.ആര്. ഗൗരിയമ്മയും പി.ടി. ഉഷയുമെല്ലാം സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് കാരണക്കാരായിട്ടുണ്ട്. അതുപോലെ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ആ വിഭാഗത്തില്‍ നിന്ന് ഒരാള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്നത് സഹായിക്കും. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരാനും ഇത് കാരണമാകും.
ഡോ.എം.എന്‍. കാരശ്ശേരി
ചരിത്ര സംഭവം
ഭാരതത്തിന്റെ പതിനാലാമത്തെ രാഷ്ട്രപതിയായി ദളിത് സമുദായത്തില്‍ നിന്നുള്ള രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെടുന്നത് വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്, പ്രത്യേകിച്ചും ദളിത് വിഭാഗങ്ങള്‍. ജാതിമേല്‍ക്കോയ്മയും, തൊട്ടുകൂടായ്മയുമൊക്കെ കേരളത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെടുകയുണ്ടായി എന്ന് പറയാം.
എങ്കിലും ഇന്നും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലപ്പോഴും നമുക്ക് ദുരഭിമാനക്കൊല കേള്‍ക്കാന്‍ കഴിയുന്നു. ഈ അവസരത്തിലാണ് നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന വിഭാഗത്തില്‍ നിന്നുമൊരാള് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്നത് കൂട്ടിവായിക്കേണ്ടത്. ഇതിന് മുമ്പ് കെ.ആര്. നാരായണന് പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഭാരതത്തിന്റെ രാഷ്ട്രപതിയായിട്ടുണ്ടെങ്കിലും ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ വളരെ ശ്രദ്ധേയമായൊരു സംഭവമാണ് രാംനാഥ് കോവിന്ദിന്റെ തെരഞ്ഞെടുപ്പെന്ന് നിസ്സംശയം പറയാം.
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നപ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ് ബിഹാര്‍ ഗവര്‍ണറായിരുന്ന രാംനാഥ് കോവിന്ദിന്റെ പേര് പ്രഖ്യാപിക്കുന്നത്. കാലത്തിനനുയോജ്യമായ നിയോഗം പോലെയാണ് അത് സംഭവിച്ചത്.
ഭാരതത്തിന്റെ അടുത്ത രാഷ്ട്രത്തലവനായി സാമൂഹികമായി ഇന്നും ഏറെ പിന്നാക്കം നില്ക്കുന്ന വിഭാഗത്തില്‍ നിന്നൊരാള്‍ എത്തുന്നത് എന്തുകൊണ്ടും സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നാണ്.
പ്രത്യേകിച്ചും സാമൂഹികനീതിയെപ്പറ്റിയുള്ള ചിന്തകളും സ്ഥിതിസമത്വവാദങ്ങളും മുമ്പെന്നത്തേക്കാളുംശക്തമായി ഉയര്‍ന്നുവരുന്ന സമകാലിക അന്തരീക്ഷത്തില്‍.
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ഓര്‍ഗനൈസിങ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന ആളായിരിക്കണം
ഇതിന് മുമ്പും ദളിത് വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി ഉള്‍പ്പെടെയുള്ള ആളുകള്‍ വന്നിട്ടുണ്ട്. അന്നൊക്കെ അവര്‍ക്ക് ഒരു ഗുണവുമുണ്ടായില്ല. ഇതും അതുപോലെ തന്നെയാകും. അതുകൊണ്ട് ഏത് ജാതിയില്‍ നിന്നോ സമുദായത്തില്‍ നിന്നോ ഉള്ള ആള് പ്രസിഡന്റാകണമെന്നതില് കാര്യമില്ല. സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന ആരെങ്കിലും വന്നാല്‍ കൊള്ളാം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നത് നമുക്ക് അറിയാം. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍, ദളിതര്‍ക്ക് ഗുണം ചെയ്യുമെന്ന വിശ്വാസമില്ല. ഇത്രയും കാലത്തെ അനുഭവംകൊണ്ടു പറയുന്നതാണ്. സമുദായവും പാര്‍ട്ടിയും ഒന്നും പ്രശ്നമല്ല. കൊടിയുടെ നിറവും നോക്കരുത്. വ്യക്തിയെയാണ് നോക്കേണ്ടത്. രാംനാഥ് കോവിന്ദ് സാധാരണക്കാരുടെ ഇടയില്‍ നിന്ന് വളര്‍ന്നുവന്ന ആളാണെന്നാണ് പറയുന്നത്. എന്നാല്‍, അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയില്ല. പേര് പത്രത്തിലൂടെയാണ് അറിയുന്നത്.
നാരായന്
ഉയര്‍ന്നുവരുന്ന രോഷത്തെ മറച്ചുവെക്കാനുള്ള ശ്രമം
എ.പി.ജെ. അബ്ദുള്‍ കലാമിനെയും കെ.ആര്. നാരായണനെയും രാഷ്ട്രപതിയാക്കിയതിലൂടെ മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കും ഒരു ഗുണവും പ്രത്യേകിച്ച് ഉണ്ടായിട്ടില്ലെന്നതുപോലെ രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം ദളിതുകള്‍ക്ക് ഒരു നേട്ടവും ഉണ്ടാക്കാന്‍ പോകുന്നില്ല.
തികഞ്ഞ യാഥാസ്ഥിതികപക്ഷത്തുനിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ചിലത് മറച്ചുപിടിക്കാനുള്ള ശ്രമമാണ്. ഹിന്ദുത്വത്തിനെതിരെ രാജ്യത്ത് ഉയര്‍ന്നുവരുന്ന രോഷത്തെ മറച്ചുവെക്കാനുള്ള ശ്രമമാണിത് . ഇത് ഒരു സഹതാപവും പിന്തുണയും അര്‍ഹിക്കുന്നില്ല.
ക്യാമ്പസുകളില്‍ ഉയര്‍ന്നുവരുന്ന ദളിത് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം ഉണര്ന്നുപ്രവര്ത്തിക്കേണ്ടതായിരുന്നു. രോഹിത് വെമൂലയുടെ അമ്മയെപ്പോലെയുള്ള ഒരാളെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കി ഭരണപക്ഷത്തിന് മുമ്പേ നീക്കം നടത്തുന്നതില്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ആ അര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയപരമായ പരാജയമാണിത്.
സിവിക് ചന്ദ്രന്
രാജ്യതാല്പര്യം സംരക്ഷിക്കുന്നവരാകണം
രാജ്യത്തിന്റെ ഉത്തമ താല്പര്യം സംരക്ഷിക്കുന്നവരാണ് രാഷ്ട്രപതി സ്ഥാനത്ത് എത്തേണ്ടത്. ജാതിയോ മതമോ അല്ല, ആസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തിയുടെ കഴിവുകളാണ് നോക്കേണ്ടത്. ഇന്ത്യയെ മൊത്തത്തില്‍ കാണാന്‍ കഴിയുന്ന ആളാകണം രാഷ്ട്രപതി.
ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ താല്പര്യങ്ങളല്ല സംരക്ഷിക്കപ്പെടേണ്ടത്. രാഷ്ട്രപതി ദളിത് വിഭാഗത്തില്‍പ്പെട്ട ആളാവുന്നതുകൊണ്ട് ആ വിഭാഗത്തിന് പ്രത്യേകിച്ച് വല്ല മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
സവര്‍ണ്ണ മേധാവിത്വമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി തന്നെ സവര്‍ണ്ണനല്ലാത്ത മോദിയെ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിച്ചിട്ടുണ്ട്.
പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍
ജാതീയ മത്സരം ഗുണകരമല്ല
രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ജാതീയമായ മത്സരമായി ഒരിക്കലും മാറ്റാന്‍ പാടില്ല. ദളിത് വിഭാഗത്തില്പ്പെട്ടവരെന്ന നിലയില്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയും മീരാകുമാറിനെ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെട്ട പ്രതിപക്ഷവും സ്ഥാനാര്‍ത്ഥികളാക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ജാതിയുടെ പേരിലേക്ക് മാറുകയാണ്. ഇത് രാജ്യത്തിന് ഗുണകരമല്ല. ദുരഭിമാന കൊലകളും അതിതീവ്രവാദ വെല്ലുവിളികളും നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. തുല്യ നീതിയും അവസരവും എല്ലാവര്ക്കും ലഭ്യമാക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിഭജനങ്ങളും വെറുപ്പും സൃഷ്ടിക്കരുതെന്ന ഉറച്ചനിലപാടും ബോധ്യവുമുള്ള ഒരാളായിരിക്കണം നമ്മുടെ രാഷ്ട്രപതി. ദളിത് വിഭാഗങ്ങളടക്കം മുഖ്യധാരയില്‍ നിന്ന് പാര്ശ്വവത്കരിക്കപ്പെട്ടവര്ക്കെല്ലാം നീതിയും അവസരവും നിഷേധിച്ചതിന്റെ പ്രശ്നങ്ങള്‍ ധാരാളം നമുക്ക് മുന്നിലുണ്ട്. സാമ്പത്തിക, രാഷ്ട്രീയ നയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടു മാത്രമേ അവര്‍ക്കെല്ലാം സമത്വവും തുല്യതയും ഉറപ്പുവരുത്താന്‍ കഴിയൂ.
ദളിത് വിഭാഗത്തില്‍ നിന്ന് മുമ്പും രാഷ്ട്രപതിയായിട്ടുണ്ട്. അതുകൊണ്ടുമാത്രം ദളിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക ഉന്നതി നേടാനായതിന്റെ ചരിത്രമില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പെങ്കിലും അഭിപ്രായ സമന്വയമുണ്ടാക്കി ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭൂരിപക്ഷത്തിനുമൊക്കെ ഒരു പോലെ സ്വീകാര്യനും യോഗ്യനുമായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി എതിരില്ലാതെ രാഷ്ട്രപതി സ്ഥാനത്തേക്ക് ആനയിക്കേണ്ടതായിരുന്നു.
അപ്പുക്കുട്ടന് വള്ളിക്കുന്ന്
ഏറ്റവും സന്തോഷകരം
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. അടുത്ത ഇന്ത്യന്‍ പ്രസിഡന്റ് ഒരു ദളിത് വിഭാഗത്തില്‍പ്പെട്ട ആളായിരിക്കുമെന്നത് ഏറ്റവും സന്തോഷകരം. ലോക്സഭ സ്പീക്കറായും ഐഎഫ്എസ് ഉദ്യോഗസ്ഥയായും തന്റെ കഴിവ് തെളിയിച്ചയാളാണ് മീരാകുമാര്‍. അതുപോലെ തന്നെ ബീഹാര്‍ ഗവര്‍ണ്ണറായിരുന്ന രാംനാഥ് കോവിന്ദും കഴിവുള്ളയാളാണ്. രാഷ്ട്രപതി കക്ഷിരാഷ്ട്രീയത്തിന് അതീതനാണ്. ആ സ്ഥാനത്തേക്ക് ആര് എത്തിയാലും എല്ലാവരെയും ഉള്‍കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കട്ടെ.
ആര്യാടന് മുഹമ്മദ്
(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)
ദളിത് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല
ദളിത് വിഭാഗത്തില്‍പ്പെട്ടൊരാള്‍ രാഷ്ട്രപതി പോലുള്ള ഉന്നത സ്ഥാനത്തേക്ക് എത്തുന്നത് സന്തോഷകരമായ കാര്യമാണ്. എന്നാല്‍ ഒന്നോ രണ്ടോ ദളിത് വിഭാഗക്കാര്‍ ഉയര്‍ന്നുവന്നതുകൊണ്ട് ദളിതര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രപതി ഏത് വിഭാഗക്കാരനാണെന്നതിന് പ്രസക്തിയില്ല. ദളിതരുടെ ജീവിതസാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളാണ് ചര്‍ച്ചയാകേണ്ടത്.
കെ.എന്‍.എ.ഖാദര്‍
(ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്,
മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി)
പ്രതിപക്ഷം വൈകിപ്പോയി
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള പ്രതിപക്ഷ കൂടിയാലോചന വൈകിപ്പോയെന്ന് മുന്‍ ഗവര്‍ണ്ണര്‍ വക്കം പുരുഷോത്തമന്. രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥി ആക്കിയതിലൂടെ രാഷ്ട്രീയ വിജയം ബിജെപി നേടിയിരിക്കുകയാണ്. പ്രധാനമന്ത്രി നേരേന്ദ്രമോദിയുടെ ഈ തന്ത്രം കോവിന്ദിന് അനായാസ വിജയം ഉറപ്പാക്കി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീരാകുമാര്‍ നല്ല സ്ഥാനാര്‍ത്ഥി ആണെങ്കിലും ഒരു നല്ല മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കില്ല. കെ.ആര്.നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ പ്രസിഡന്റാകുന്നത് ആ വിഭാഗത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാകും.
വക്കം പുരുഷോത്തമന്
ജനസമ്മതനാവാന്‍ കഴിയട്ടെ
ദളിതനായ ഒരു വ്യക്തി രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നതില്‍ തനിക്ക് അനുകൂല നിലപാടാണുള്ളത്. അവിടെ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. വിദ്യാസമ്പന്നനും യോഗ്യനുമായ ആളായിരിക്കണം രാഷ്ട്രപതിയാകേണ്ടത്. ബിജെപിയെപ്പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അത്തരത്തിലുള്ള ആളുകളെയാകും മത്സരിപ്പിക്കുക എന്നാണ് കരുതുന്നത്. ദളിത് വംശജനായ കെ.ആര്. നാരായണനെപ്പോലെ കോവിന്ദിനും ആളുകള്‍ക്കിടയില്‍ ജനസമ്മതനാകാന്‍ കഴിയട്ടെയെന്ന് കരുതുന്നു.
മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
പിന്നാക്കക്കാര്‍ക്ക് ആത്മവിശ്വാസമേകും
രാം കോവിന്ദിനെപ്പോലെ പ്രഗത്ഭനായ ഒരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന ബിജെപിയുടെ രാഷ്ട്രീയ നീക്കം ഏറെ പ്രശംസയര്‍ഹിക്കുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കുറിച്ച് അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ സാധിച്ചില്ല. ബിജെപി യഥാര്‍ത്ഥ ദളിത് സ്നേഹം കാണിച്ചപ്പോള്‍ ഇതിനെ കൗണ്ടര്‍ ചെയ്യാന്‍ വേണ്ടി മാത്രമാണ് പ്രതിപക്ഷം മറ്റൊരു ദളിത് നേതാവിനെ മത്സരത്തിനിറക്കിയത്. ബിജെപിയുടേത് ആദര്‍ശവും മറ്റേത് കപടരാഷ്ട്രീയവുമാണ്. ഇത് പൊതുജനത്തിന് മനസിലായിട്ടുണ്ട്.
രണ്ട് സ്ഥാനാര്‍ത്ഥികളും പ്രഗത്ഭരാണെങ്കിലും ആദ്യത്തെ വനിതാ സ്പീക്കര്‍ കൂടിയായ മീരാകുമാറിനെ തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിട്ടും മത്സരിപ്പിക്കുന്നത് ഉചിതമായില്ല. സവര്‍ണ അജണ്ട നടപ്പിലാക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നുള്ള എതിരാളികളുടെ പ്രചാരണത്തിന് ഏറ്റ തിരിച്ചടിയാണ് രാം കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം.
സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളെ ഒരുപോലെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന വലിയ സന്ദേശം പൊതുസമൂഹത്തിന് നല്കാന് ഇതിലൂടെ പാര്‍ട്ടിക്ക് കഴിഞ്ഞു.
രാം കോവിന്ദ് രാഷ്ട്രപതിയാകുന്നതോടെ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആത്മവിശ്വാസം ഉണ്ടാകും. അവരുടെ കൂട്ടായ്മ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ശക്തിയേകും.
ദളിത് വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ബിജെപിയുടെ പരിശ്രമം പിന്നാക്കവിഭാഗങ്ങളോട് ആഭിമുഖ്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ അംഗീകരിച്ചു കഴിഞ്ഞു. രാംകോവിന്ദിന് എ.പി.ജെ. അബ്ദുള്‍കലാമിനെ പോലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
വെള്ളാപ്പള്ളി നടേശന്
(എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി)
പിന്നാക്കക്കാര്‍ക്ക് ആത്മവിശ്വാസമേകും
രാം കോവിന്ദിനെപ്പോലെ പ്രഗത്ഭനായ ഒരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന ബിജെപിയുടെ രാഷ്ട്രീയ നീക്കം ഏറെ പ്രശംസയര്‍ഹിക്കുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കുറിച്ച് അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ സാധിച്ചില്ല. ബിജെപി യഥാര്‍ത്ഥ ദളിത് സ്നേഹം കാണിച്ചപ്പോള്‍ ഇതിനെ കൗണ്ടര്‍ ചെയ്യാന്‍ വേണ്ടി മാത്രമാണ് പ്രതിപക്ഷം മറ്റൊരു ദളിത് നേതാവിനെ മത്സരത്തിനിറക്കിയത്. ബിജെപിയുടേത് ആദര്‍ശവും മറ്റേത് കപടരാഷ്ട്രീയവുമാണ്. ഇത് പൊതുജനത്തിന് മനസിലായിട്ടുണ്ട്.
രണ്ട് സ്ഥാനാര്‍ത്ഥികളും പ്രഗത്ഭരാണെങ്കിലും ആദ്യത്തെ വനിതാ സ്പീക്കര്‍ കൂടിയായ മീരാകുമാറിനെ തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിട്ടും മത്സരിപ്പിക്കുന്നത് ഉചിതമായില്ല. സവര്‍ണ അജണ്ട നടപ്പിലാക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നുള്ള എതിരാളികളുടെ പ്രചാരണത്തിന് ഏറ്റ തിരിച്ചടിയാണ് രാം കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം.
സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളെ ഒരുപോലെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന വലിയ സന്ദേശം പൊതുസമൂഹത്തിന് നല്കാന് ഇതിലൂടെ പാര്‍ട്ടിക്ക് കഴിഞ്ഞു.
രാം കോവിന്ദ് രാഷ്ട്രപതിയാകുന്നതോടെ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആത്മവിശ്വാസം ഉണ്ടാകും. അവരുടെ കൂട്ടായ്മ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ശക്തിയേകും.
ദളിത് വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ബിജെപിയുടെ പരിശ്രമം പിന്നാക്കവിഭാഗങ്ങളോട് ആഭിമുഖ്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ അംഗീകരിച്ചു കഴിഞ്ഞു. രാംകോവിന്ദിന് എ.പി.ജെ. അബ്ദുള്‍കലാമിനെ പോലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
വെള്ളാപ്പള്ളി നടേശന്
(എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി)
സാമൂഹിക നീതി ഉറപ്പ് വരുത്തണം
പുതിയ രാഷ്ട്രപതിയില്‍ നിന്ന് എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി ഉറപ്പാണെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന സുശക്തമായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും, എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ മുന്നേറ്റവും സമത്വവും ഉണ്ടാക്കാനും സാധിക്കണം.
ജി.സുകുമാരന്‍ നായര്‍
(എന്‍എസ്എസ് ജനറല്‍ സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: