എരുമേലി: ശബരിമല വിമാനത്താവളം വരുന്ന ചെറുവള്ളിയിലെ ഭൂമി സംബന്ധിച്ച ഉടമസ്ഥാവകാശ തര്‍ക്കം പദ്ധതിയെ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക.
സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന വിദേശ കമ്പനിയുടെ ബിനാമിക്ക് പണം നല്കി ഭൂമി ഏറ്റെടുക്കാനുള്ള നീക്കമുണ്ടെന്നാണ് സംശയം. അത്തരം തീരുമാനമുണ്ടായാല്‍ സര്‍ക്കാരിനെതിരെ എതിര്‍പ്പുകള്‍ രൂക്ഷമാകും. ശബരിമല വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ നിയമിച്ച അഡീഷനല്‍ ചീഫ് സെക്രട്ടറി പി .എച്ച്. കുര്യന് തലവനായ സമിതി നിര്‍ദ്ദേശിച്ച ആറ് സ്ഥലങ്ങളില്‍ നടത്തിയ പഠനത്തിന് ശേഷമാണ് എരുമേലി ചെറുവള്ളി തോട്ടം തിരഞ്ഞെടുത്തത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുള്‍പ്പെട്ട മധ്യതിരുവിതാംകൂറില്‍ ഏറ്റവും ചെലവ് കുറഞ്ഞ പദ്ധതി പ്രദേശം എന്ന നിലയ്ക്കാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ചെറുവള്ളിതോട്ടം തെരഞ്ഞെടുത്തത്. ചെറുവള്ളി കൂടാതെ കുമ്പഴ, ളാഹ, കല്ലേലി, പ്രെപ്പോസ്, വെള്ളനാടി എസ്റ്റേറ്റുകളാണ് പഠനത്തിനായി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്.
പാരിസ്ഥിതിക ആഘാതപഠനം, മണ്ണിന്റെ ഉറപ്പ്, കാറ്റിന്റെ ഗതി, വസ്തുവിന് കണക്കാക്കുന്ന വില, എത്തിച്ചേരാവുന്ന റോഡ് സൗകര്യങ്ങള്‍, എന്നിവയും ഹോട്ടലുകള്‍, ബാങ്ക്, വിനോദ ഉപാധികള്‍, കണ്വന്ഷന് സെന്റര്‍ എന്നിവയും, എരുമേലിയുടെ പ്രാധാന്യവും, ശബരിമലയുമായുള്ള ദൂരവും കണക്കിലെടുത്താണ് വിമാനത്താവളം എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ തന്നെ എന്ന തീരുമാനത്തിലെത്തിയത്.
സര്‍ക്കാര്‍ ഭൂമിയാണിത്. എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റ് തങ്ങള്‍ വാങ്ങിയതാണെന്നാണ് ബിലിവേഴ്സ് ചര്‍ച്ച് അവകാശപ്പെടുന്നത്. സര്‍ക്കാര്‍ ഭൂമിയായതിനാല്‍ സര്‍ക്കാരിന് ആരോടും ചോദിക്കാനുമില്ല. എന്നാല്‍ സ്വകാര്യവ്യക്തികളുടെ അവകാശം അംഗീകരിച്ച് പണം നല്കിയാല് വിവാദമുണ്ടാകുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: