ഇരിട്ടി: രണ്ടു ദിവസമായി ഇരിട്ടിയിലും മലയോര മേഖലയിലും തുടരുന്ന കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പല പ്രദേശങ്ങളിലും താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. കാറ്റില്‍ മരങ്ങള്‍ പൊട്ടിവീണും കടപുഴകി വീണും വീടുകള്‍ക്കും കാര്‍ഷിക വിളകള്‍ക്കും വ്യാപകമായ നാശനഷ്ടം സംഭവിച്ചു. കുടക് വനമേഖലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് തൊട്ടിപ്പാലം, പേരട്ട ഭാഗങ്ങളിലെ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. പുഴ കരകവിഞ്ഞൊഴുകി പേരട്ട തൊട്ടില്‍പാലം റോഡ് വെള്ളത്തിനടിയിലായി.
ആനപ്പന്തിയിലെ രാജേഷ് വലിയതൊട്ടി, പുല്ലറമ്പില്‍ ഷിബു, കുര്യാക്കോസ് ചാഞ്ഞമല എന്നിവരുടെ വീടുകളും, മേഴ്സിഫുള്‍ കോണ്‍വെന്റിന്റെ ഒരു ഭാഗവും മരങ്ങള്‍ വീണു തകര്‍ന്നു. ഉളിക്കല്‍ ഇരിട്ടി റോഡില്‍ ചെട്ട്യാര് പീടികയില്‍ കമുക് മരം പൊട്ടിവീണ് കടയുടെ മേല്‍ക്കൂര തര്‍ന്നു. മുടക്കൊടി ശ്രീധരന്റെ കടക്കു മുകളിലാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കനത്ത കാറ്റിലും മഴയിലും കമുക് പൊട്ടി വീണത്. കടയുടെ മുന്‍ ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ തകര്‍ന്നു. കടയിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മേഖലയില്‍ വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മലയോര മേഖലയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഭീതിയും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: