കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യസൂത്രധാരന്‍ നടന് ദിലീപാണെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദിലീപ് നല്കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ വിശദീകരണം. തുടര്‍ന്ന് ഹൈക്കോടതി ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.
നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ദിലീപ് ക്വട്ടേഷനുള്ള അഡ്വാന്‍സായി 10,000 രൂപ പള്‍സര്‍ സുനിക്കു നല്കിയ അതേസമയത്ത് സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലാണ് (ഡിജിപി) സിംഗിള്‍ബെഞ്ച് മുമ്പാകെ ഇക്കാര്യം ബോധിപ്പിച്ചത്. മുദ്രവെച്ച കവറില്‍ കേസ് ഡയറിയും ഹാജരാക്കി.
പീഡനത്തിന് ഒരാള്‍ ക്വട്ടേഷന്‍ നല്‍കുന്നത് ക്രിമിനല്‍ കേസുകളുടെ ചരിത്രത്തിലാദ്യമാണെന്നും ഹോട്ടല്‍ അബാദ് പ്ലാസ, തോപ്പുംപടി സിഫ്റ്റ് ജംഗ്ഷന്, തൊടുപുഴ ശാന്തിഗിരി കോളജ്, തൃശൂര്‍ ടെന്നീസ് ക്ലബ് തുടങ്ങിയ സ്ഥലങ്ങളില്‍ ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും ഡിജിപി വിശദീകരിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, സാക്ഷിമൊഴികള്‍ എന്നിവയില്‍ നിന്ന് ഗൂഢാലോചന വ്യക്തമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും പ്രതിക്കു നല്കുന്ന രേഖകളിലും ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ചതിന് തെളിവുണ്ട്. ഗൂഢാലോചന അന്വേഷിക്കാനുള്ള സാദ്ധ്യത നിലനിര്‍ത്തിയാണ് കേസില്‍ ആദ്യ കുറ്റപത്രം നല്‍കിയതെന്നും ഡിജിപി വിശദീകരിച്ചു.
എന്നാല്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ദിലീപിനെ അറസ്റ്റു ചെയ്തതെന്നും മറ്റു തെളിവുകളില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ജൂണ്‍ 28, 29 തീയതികളിലായി ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം ജൂലായ് പത്തിന് അറസ്റ്റ് ചെയ്തു. ദിലീപും പള്‍സര്‍ സുനിയും ചില സ്ഥലങ്ങളില്‍ ഒരുമിച്ച് ഉണ്ടായിരുന്നതാണ് ഗൂഢാലോചനയ്ക്കുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ ഒരേ സ്ഥലത്തുണ്ടായിരുന്നുവെന്നതോ സംസാരിച്ചുവെന്നതോ ഗൂഢാലോചന തെളിയിക്കാന്‍ മതിയായ കാരണമല്ല. മാധ്യമങ്ങള്‍ പോലീസിന്റെ റോള്‍ ഏറ്റെടുത്ത് കഥകള്‍ മെനയുകയാണ്. സുനി ഷൂട്ടിംഗ് ലൊക്കേഷനുകളിലെത്തുന്ന കസ്റ്റമറാണെന്ന് ഒരു സംവിധായകന് മൊഴി നല്‍കിയിട്ടുണ്ട്.
അതേപോലെ തനിക്കെതിരായ ആക്രമണത്തിന്റെ കാരണം വ്യക്തിപരമായ പകയാണെന്ന് കരുതുന്നില്ലെന്ന് നടി പറഞ്ഞിട്ടുമുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ദിലീപിനെതിരെ ചൂണ്ടിക്കാട്ടിയ സംഭവങ്ങള്‍ പലതും അദ്ദേഹത്തിനു ബന്ധമുള്ളതല്ല. കരാറായ സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങുന്നതിലൂടെ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ദിലീപിന്റെ അഭിഭാഷകന് വാദിച്ചു. വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഹര്‍ജി വിധി പറയാ നായി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: