മൂന്നാര്‍ : ദേവികുളം സബ് കളക്ടറായി വി. ആര് പ്രേംകുമാര്‍ ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെയാണ് പ്രേംകുമാര്‍ സബ് കളക്ടറായി ചുമതലയേറ്റത്. എംപ്ലോയ്മെന്റ് ഡയറക്ടറായി ശ്രീറാം വെങ്കട്ടരാമന് സ്ഥലംമാറി പോയ ഒഴിവിലാണ് പ്രേംകുമാര്‍ നിയമിതനായത്.
മാനന്തവാടി സബ് കളക്ടറായിരുന്നു പ്രേംകുമാര്‍. തമിഴ്നാട് സ്വദേശിയാണ്. ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ ഇടുക്കിയിലെ ഒരു സിപിഐഎം എംഎല്‍എയുടെ നോമിനിയാണ് പ്രേംകുമാറെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കയ്യേറ്റ മാഫിയയ്ക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടര്‍ന്നാണ് ശ്രീറാം വെങ്കട്ടരാമനെ ഇവിടെ നിന്നും സ്ഥലം മാറ്റിയത്. മന്ത്രി എംഎം മണി, എസ് രാജേന്ദ്രന് എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എ കെ മണി തുടങ്ങിയവരെല്ലാം നേരിട്ടു തന്നെ ശ്രീറാമിനെതിരെ രംഗത്തെത്തിയിരുന്നു.
കയ്യേറ്റമാഫിയയ്ക്കെതിരായ നടപടിയ്ക്ക് ശക്തമായ പിന്തുണ നല്കിയ ജില്ലാ കളക്ടര്‍ ഗോകുലിനെയും സ്ഥലംമാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഗോകുലിനെ മാറ്റുന്നതിന് മുന്നോടിയായി ഇടുക്കി, കാസര്‍കോട്, കോട്ടയം, പാലക്കാട് കളക്ടര്‍മാരെ മാറ്റാന്‍ സിപിഐഎം നേതൃത്വം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: