കാഞ്ഞങ്ങാട്: പയ്യന്നൂരില്‍ സിപിഎം നടത്തിയ അക്രമത്തിനെതിരെ പ്രതിഷേധം തുടരുന്നു. പയ്യന്നൂര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്നലെ കാഞ്ഞങ്ങാട് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കേരളത്തില്‍ സിപിഎം നടത്തികൊണ്ടിരിക്കുന്ന അക്രമങ്ങളെ ജനകീയമായി നേരിടുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന് പറഞ്ഞു.
പയ്യന്നൂരില്‍ സിപിഎം നടത്തിയ ആസൂത്രിത അക്രമങ്ങള്‍ക്ക് ഉത്തരവാദികളായ കൊടിയേരി ബാലകൃഷ്ണനും ഇ.പി.ജയരാജനും മറുപടി പറയാന്‍ തയ്യാറാവണം. സിപിഎം അക്രമത്തിനിരയായ സംഘപരിവാര്‍ കുടുംബങ്ങള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ തന്നെ അക്രമം അഴിച്ചു വിടുകയാണ്.
പയ്യന്നൂരിലും കണ്ണൂര്‍ ജില്ലയിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വളര്‍ന്ന് വരുന്നതില്‍ വിറളിപൂണ്ടാണ് കള്ളപ്രചരണങ്ങള്‍ നടത്തി സിപിഎം അക്രമങ്ങള്‍ നടത്തുന്നത്. മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് ജനസ്വാധീനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഭരണഘടന വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് നടത്തികൊണ്ടിരിക്കുന്നത്. കേരളത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല സിപിഎംന്റെ അക്രമത്തിന് ഇരയായത്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇതര സംഘടകളുടെ പ്രവര്‍ത്തകരും സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. ഭരണ മുന്നണി പാര്‍ട്ടി കൂടിയായ സിപിഐ പോലും മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ അക്രമം നേരിടേണ്ടി വന്നിട്ടുണ്ട്. അക്രമത്തിന്റെ മുഖം അഴിച്ച് വെച്ച് സമാധനമുണ്ടാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്ന് കെ.സജീവന് പറഞ്ഞു.
പരിപാടിയില്‍ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജന.സെക്രട്ടറി എ.വേലായുധന്, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, ജില്ല സെക്രട്ടറി എം.ബല്‍രാജ്, ക്ഷേത്രസംരംക്ഷണ സമിതി ജില്ലപ്രസിഡന്റ് ടി.വി.ഭാസ്കരന്, വിശ്വഹിന്ദുപരിഷത്ത് കണ്ണൂര്‍ വിഭാഗ് സെക്രട്ടറി പി.ബാബു അഞ്ചാംവയല്‍, ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി ടി.ബി.ഷിബിന്‍, ആര്‍എസ്എസ് ജില്ല കാര്യവാഹ് ശ്രീജിത്ത് മീങ്ങോത്ത്, ബിഎംഎസ് ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഗോവിന്ദന് മടിക്കൈ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: