ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ ഭിന്നത വലിയ പൊട്ടിത്തെറിയിലേക്ക്. നിരവധി എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതാണ് കലാപത്തിലേക്ക് നീങ്ങിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശങ്കര്‍സിങ് വഗേല പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ദല്‍ഹിയില്‍, പാര്‍ട്ടിച്ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ജനറല്‍ സെക്രട്ടറി അംബികാ സോണി രംഗത്തുവന്നു. ആരോഗ്യപരമായ കാരണങ്ങളാണ് പറയുന്നതെങ്കിലും അതല്ലെന്നാണ് സൂചന. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമായേക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ്. വഗേലയുടെ രാജി. 77-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധിനഗറില്‍ സംഘടിപ്പിച്ച റാലിയിലാണ് രാജി പ്രഖ്യാപനം. ബിജെപിയില്‍ ചേരില്ലെന്നും പാവപ്പെട്ടവര്‍ക്കായുള്ള പ്രവര്‍ത്തനം തുടരുമെന്നും വഗേല പറഞ്ഞു. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എ സ്ഥാനം ഒഴിയും. ബിജെപിയില്‍ നിന്നും രാജിവെക്കുമ്പോള്‍ ഏറെ വിഷമിച്ചിരുന്നു. അതേ സാഹചര്യമാണ് കോണ്‍ഗ്രസ് വിടുമ്പോഴുമുള്ളത്. ഇനി താന്‍ സ്വതന്ത്രമാക്കപ്പെട്ട പക്ഷിയാണ്. വഗേല കൂട്ടിച്ചേര്‍ത്തു. തന്നെ 24 മണിക്കൂര്‍ മുന്‍പ് പാര്‍ട്ടി പുറത്താക്കിയെന്നും റാലിയില്‍ വഗേല പറഞ്ഞിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വഗേല ആവശ്യപ്പെട്ടിരുന്നു. പന്ത്രണ്ടിലേറെ എംഎല്‍എമാരുടെ പിന്തുണയും വഗേലക്കുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് തള്ളി. പാര്‍ട്ടി വിരുദ്ധ നീക്കം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വഗേലയോട് പരസ്യമായി ആവശ്യപ്പെട്ടു.
നിരവധി എംഎല്‍എമാരുടെ പിന്തുണയും വഗേലക്കുള്ളതിനാല് പാര്‍ട്ടി പിളരുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. പതിനഞ്ചോളം സീറ്റുകളില്‍ ജയം നിര്‍ണയിക്കാനുള്ള സ്വാധീനം വഗേലക്കുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് വോട്ടുനല്‍കിയിരുന്നു. ആഗസ്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടും. മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം ബിജെപി നേടും. സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റെ കാലാവധിയും അവസാനിക്കും. എംഎല്‍എമാരെ നഷ്ടപ്പെട്ടാല്‍ പട്ടേല്‍ പുറത്തിരിക്കേണ്ടി വരും.
വഗേലയുടെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മകന് മഹേന്ദ്ര സിങ്, രാഖവ്ജി പട്ടേല്‍ എന്നീ രണ്ട് എംഎല്‍എമാര്‍ സംബന്ധിച്ചു. ഇതിന് പുറമെ എന്‍സിപിയുടെ രണ്ട് എംഎല്‍എമാരും പങ്കെടുത്തു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വഗേല 1996ലാണ് പാര്‍ട്ടി വിടുന്നത്. പിന്നീട് രാഷ്ട്രീയ ജനതാ പാര്‍ട്ടി (ആര്‍ജെപി) രൂപീകരിക്കുകയും കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: