ന്യൂദല്‍ഹി: ധോക്ലാം മേഖലയില്‍ ചൈനയുമായുള്ള തര്‍ക്കത്തില്‍ ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ചൈനയുടെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും അവര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.
സൈന്യത്തെ പിന്‍വലിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന ചൈനയുടെ നിലപാടിന് മറുപടിയായി, ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെങ്കില്‍ ചൈനയും സൈന്യത്തെ പിന്‍വലിക്കണമെന്ന് സുഷമ പറഞ്ഞു.
ഇന്ത്യ, ഭൂട്ടാന്, ചൈന സംയുക്ത അതിര്‍ത്തി പ്രദേശമായ ധോക്ലാമില്‍ കടന്നുകയറാന്‍ വര്‍ഷങ്ങളായി ചൈന ശ്രമിക്കുന്നുണ്ട്. റോഡ് അറ്റകുറ്റപ്പണി, റീടാറിംഗ് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമാണ് ഇപ്പോഴത്തെ നടപടി. ബുള്‍ഡോസറുകളും നിര്‍മ്മാണ സാമഗ്രികളുമായെത്തി അതിക്രമിച്ച് കടക്കുകയായിരുന്നു.
ഏകപക്ഷീയമായി ധോക്ലാമിലെ തല്‍സ്ഥിതിയില്‍ ചൈന മാറ്റംവരുത്തുന്നത് ഇന്ത്യയുടെ സുരക്ഷക്ക് വെല്ലുവിളിയാണ്. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനാണ് അതിര്‍ത്തിയില്‍ ഇന്ത്യക്ക് ഇടപെടേണ്ടി വന്നത്. സുഷമ വിശദീകരിച്ചു.
ചര്‍ച്ചയിലൂടെ പരിഹാരം കാണുന്നതിന് ഇന്ത്യ തയ്യാറാണ്. നിയമവും നീതിയും ഇന്ത്യക്കൊപ്പമുണ്ട്. സംഘര്‍ഷം ലഘൂകരിക്കുന്നതിന് നയതന്ത്ര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയെ തുടക്കം മുതല്‍ ഇന്ത്യ എതിര്പ്പറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: