അമ്പലപ്പുഴ: വണ്ടാനത്ത് അപ്രതീക്ഷിത കടല്‍കയറ്റം. തീരദേശ റോഡും കടന്ന് കടല്‍വെള്ളം കരയിലേക്ക് ഇരച്ചുകയറിയത് ഭീതിവിതച്ചു. നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍.
ഇന്നലെ രാവിലെ ആറോടെയാണ് അമ്പലപ്പുഴ വടക്കുപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വണ്ടാനം ഭാഗത്ത് കടല്‍ കയറിയത്. നിരവധി വീടുകളില്‍ വെള്ളം ഇരച്ചുകയറിയപ്പോള്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ഒലിച്ചുപോയി. നിലവിലെ കടല്‍ഭിത്തി പൂര്‍ണമായും മണലില്‍ മൂടിയതിനാലാണ് കൂറ്റന്‍ തിരമാളകള് കരയിലേക്ക് ഇരച്ചുകയറിയത്.
തീരദേശ റോഡു കടന്ന് കടല്‍വെള്ളം കിഴക്കോട്ട് ഇരച്ചു കയറുകയായിരുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ആദ്യമായാണ് തീരദേശ റോഡിലേക്ക് കടല്‍ എത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. കറുത്തവാവു നാളുകളില്‍ കടല്‍ ക്ഷോഭിക്കാറുണ്ടെങ്കിലും ഇത്രയും ശക്തമായി കടല്‍ കയറുന്നത് പ്രദേശത്ത് ആദ്യമാണ്.
സമീപവാര്‍ഡുകളില്‍ ഇതിനു മുമ്പ് ഉണ്ടായ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതിനാല്‍ ഈ കുടുംബങ്ങള്‍ വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. പകല്‍ ഉണ്ടാകുന്നതുപോലെ കടല്‍ക്ഷോഭം രാത്രി സംഭവിച്ചാല്‍ ഇലക്ട്രിക് പോസ്റ്റുകള്‍ ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന സ്ഥലത്ത് വന്‍ ദുരന്തങ്ങളുണ്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: