കോട്ടയം: സംസ്ഥാനത്ത് കേസുകള്‍ കുറയ്ക്കണമെന്നും ഇനി പ്രതികളില്ലാത്ത കേസുകള്‍ വേണ്ടെന്നും എക്സൈസ് കമ്മീഷണറുടെ പുതിയ ഉത്തരവ്. ഇതോടെ ബാര്‍ തുറക്കുന്നതിന് എക്സൈസ് വകുപ്പ്-സര്‍ക്കാര്‍ ഒത്തുകളി പുറത്തുവരുന്നു. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതോടെ ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ധിച്ചെന്ന് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് എക്സൈസ് ചാര്‍ജ് ചെയ്ത കേസുകളുടെ എണ്ണമായിരുന്നു തെളിവായി ഹാജരാക്കിയത്.
കേസുകള്‍ പെരുപ്പിച്ച് കാട്ടാന്‍ എക്സൈസ് വകുപ്പ് വ്യാജ കേസുകള്‍ എടുക്കുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. പൊതുസ്ഥലത്ത് സിഗററ്റ് വലിച്ചതിന് പിടികൂടി പിഴ ചുമത്തുന്നവരെ വരെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ എക്സൈസ് വകുപ്പ് ചാര്‍ജ് ചെയ്ത മുപ്പത് ശതമാനത്തോളം കേസുകളില്‍ പ്രതികളെ പിടികൂടിയിരുന്നില്ല. ഇതില്‍ കൂടുതല്‍ വ്യാജവാറ്റ്-കോട പിടികൂടി എന്നതായിരുന്നു.
വഴിവക്കുകളിലും ആറ്റുപുറമ്പോക്കുകളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കന്നാസുകളും വീപ്പകളും വരെ വ്യാജ കേസുകളുടെ തൊണ്ടിക്കായി ഉപയോഗിച്ചു. പ്രതികള്‍ ഓടിപ്പോയെന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നുമാണ് ഇതിന് എക്സൈസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നത്.
മദ്യം കിട്ടാതായതോടെ വ്യാജ മദ്യ നിര്‍മ്മാണം ആരംഭിച്ചെന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ധിച്ചെന്നും തെളിയിക്കുന്നതിനായി കേസ് പെരുപ്പിച്ച് കാട്ടാനാണ് സര്‍ക്കാര്‍ എക്സൈസ് വകുപ്പിനെ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇനി പ്രതികളില്ലാത്ത കേസുകള്‍ ചാര്‍ജു ചെയ്യേണ്ടതില്ലെന്ന് എക്സൈസ് കമ്മീഷണര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: