കോട്ടയം: സര്‍വ്വകലാശാലകളുടെ അക്കാദമിക സമിതികളായ സിന്‍ഡിക്കേറ്റ്, സെനറ്റ് സമിതികള്‍ രാഷ്ട്രീയ വിമുക്തമാക്കപ്പെടണമെന്ന് ഗവര്‍ണ്ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. സമിതികളില്‍ അംഗങ്ങളാകുന്നവര്‍ രാഷ്ട്രീയാനുഭാവം മാറ്റിവച്ചുവേണം തീരുമാനങ്ങള്‍ എടക്കേണ്ടത്. ലോകോത്തര നിലവാരത്തിലേക്ക് സര്‍വ്വകലാശാലകളെ മാറ്റാന്‍ ഇത് അനിവാര്യമാണെന്നും ഗവര്‍ണര്‍ കൂട്ടച്ചേര്‍ത്തു. എം.ജി സര്‍വകലാശാലയില്‍ ചേര്‍ന്ന മൂന്നാമത് ചാന്‍സലേഴ്സ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നാല് സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ പല ഉന്നത തസ്തികകളും കാലങ്ങളായി കോടതി വ്യവഹാരത്താല്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ആശാസ്യമല്ല. കേസുകള്‍ തീര്‍പ്പാക്കാനുള്ള സത്വര നടപടികള്‍ സര്‍ക്കാരും സര്‍വ്വകലാശാലകളും സ്വീകരിച്ച് യുജിസി ചട്ടങ്ങള്‍ പ്രകാരം നിയമനം നടത്തണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നാല് സര്‍വ്വകലാശാലകള്‍ ദേശീയ റാങ്കിങ്ങില്‍ ഇടം നേടിയത് ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ എം. ജി, കേരള, കുസാറ്റ്, കാലിക്കറ്റ് സര്‍വ്വകലാശാലകളെ ഗവര്‍ണര്‍ അഭിനന്ദിച്ചു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് , ഗവര്‍ണറുടെ സെക്രട്ടറി ഡോ. ദവേന്ദ്ര കുമാര്‍ ദൊഡാവത്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, എം. ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ജോയിന്റ് രജിസ്ട്രാര്‍ ബി. രാധാകൃഷ്ണ പിള്ള എന്നിവര്‍ സംസാരിച്ചു. വൈസ് ചാന്‍സലര്‍മാര്‍ വിവിധ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: