താന്‍ നടത്തുവാന്‍ പോകുന്ന യാഗത്തെ രാക്ഷസന്മാരില്‍നിന്നും, വിശേഷിച്ച് മാരീചന്, സുബാഹു തുടങ്ങിയ രാക്ഷസന്മാരില് നിന്നും, രക്ഷിക്കുവാനായി ഒരു പത്തുദിവസത്തേയ്ക്ക് രാമനെ തന്നോടൊപ്പം അയയ്ക്കേണമെന്ന് വിശ്വാമിത്രന് ദശരഥനോടാവശ്യപ്പെടുകയുണ്ടായി. എന്നാല്‍ രാമനെ രാക്ഷസന്മാരോടെതിര്ക്കുവാനയയ്ക്കുന്നതില് രാജാവ് വിമുഖത കാട്ടുകയും താന്‍ സ്വയം തന്റെ സൈന്യവുമായി വരാമെന്നു പറയുകയും ചെയ്തു. തുടക്കത്തില്‍ എന്തുംനല്കാമെന്ന് വാക്കു നല്‍കുകയും ആവശ്യം മുന്നോട്ടുവച്ചപ്പോള്‍ നിഷേധിക്കുകയും ചെയ്ത രാജാവിന്റെ പ്രവൃത്തിയില്‍ ബ്രഹ്മര്‍ഷി ക്രുദ്ധനായപ്പോള് കുലഗുരുവായ വസിഷ്ഠന് ഇടപെടുകയും രാമനെ വിശ്വാമിത്രനോടൊപ്പം അയയ്ക്കുവാന് രാജാവിനെ ഉപദേശിക്കുകയും ചെയ്തു.
എല്ലാ ശസ്ത്രങ്ങളേയും ആയുധങ്ങളേയും കൈകാര്യംചെയ്യുവാന്‍ അറിയുക മാത്രമല്ല പുതിയവയെ സൃഷ്ടിക്കുവാനും കഴിവുള്ള, ഭൂതവും ഭാവിയുംകൂടി അറിയുന്ന വിശ്വാമിത്രന് മറ്റാരുടേയും സഹായം ആവശ്യമില്ല എന്നും അദ്ദേഹം വാസ്തവത്തില്‍ രാമന്റെ നന്മയ്ക്കുവേണ്ടിയാണ് കുമാരനെ കൂടെ അയയ്ക്കൂ എന്ന് ആവശ്യപ്പടുന്നതെന്നും വസിഷ്ഠന് ദശരഥനെ ധരിപ്പിച്ചു. ഇതേ തുടര്‍ന്ന് രാജാവ,് രാമനേയും ഒപ്പം ലക്ഷ്മണനേയും ബ്രഹ്മര്‍ഷിയുടെ കൂടെ അയയ്ക്കുകയുണ്ടായി. തേജസ്വികളായ ആ കുമാരന്മാര് വില്ലും ശരങ്ങള്‍ നിറച്ച ഈ രണ്ട് തൂണീരങ്ങളും ആഭരണങ്ങളും വാളും ധരിച്ചിരുന്നു. അവര്‍ ഉടുമ്പിന്റെ തോലുകൊണ്ടുനിര്മ്മിച്ച കൈയ്യുറകള്ക്കൊണ്ട് കൈവിരലുകളെ സംരക്ഷിച്ചിരുന്നു. രാമന്റെയും ലക്ഷ്മണന്റെയും കാന്തിയാല്‍ വിശ്വാമിത്രനും വിളങ്ങി.
സരയൂനദിയുടെ തെക്കേ തീരത്തുകൂടി ഏതാണ്ട് ഒന്നരയോജന (ഉദ്ദേശം പന്ത്രണ്ടുമൈല്‍) അവര്‍ നടന്നപ്പോള്‍ അല്പം ജലം കുടിക്കുവാന്‍ രാമനെ ഋഷി ഉപദേശിച്ചു. സമയം പാഴാക്കേണ്ട, എന്നില്‍നിന്നും ബല, അതിബല എന്ന രണ്ടു മന്ത്രങ്ങള്‍ സ്വീകരിച്ചുകൊള്ളൂ എന്ന് വിശ്വാമിത്രന് കുമാരന്മാരോടുപദേശിച്ചു. അദ്ദേഹം ഇങ്ങനെ തുടര്‍ന്നു ഈ മന്ത്രങ്ങള്‍ നിങ്ങളെ ക്ഷീണത്തില്‍നിന്നും ജ്വരത്തില്‍നിന്നും രക്ഷിക്കും, കൂടാതെ നിങ്ങളുടെ സൗന്ദര്യത്തെ വാര്‍ദ്ധക്യം ബാധിക്കാതെയുമിരിക്കും. ഈ മന്ത്രങ്ങള്‍ ഉരുവിടുന്നിടത്തോളംകാലം നിങ്ങളെ മരണം സ്പര്‍ശിക്കയില്ല. വിശപ്പും ദാഹവും നിങ്ങളെ ബാധിക്കുകയില്ല.
പരാക്രമത്തില്‍ നിങ്ങളെ ആരും തോല്‍പ്പിക്കയുമില്ല. ഇവ ബ്രഹ്മാവിന്റെ പുത്രികളാണ്, അതീവ ശക്തിശാലികളുമാണ്. രാമാ, നിന്നില്‍ ഇപ്പോള്‍തന്നെ എല്ലാ ശക്തികളുമുണ്ട് എന്ന് എനിക്കറിയാം. എങ്കിലും ഈ മന്ത്രങ്ങള്‍ അവയെ ഇനിയും ശക്തിയുള്ളതാക്കും. ബ്രഹ്മര്‍ഷി ബലയും അതിബലയും ശിഷ്യന് ഗുരുവിനോടുള്ള ധര്‍മ്മവും അവര്ക്കുപദേശിച്ചു. അവര്‍ ആ രാത്രി സരയൂനദീതീരത്തില്‍ കഴിച്ചുകൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: