മുഹമ്മ: മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ബീച്ച് ജങ്ഷന് സമീപം സര്‍ക്കാര്‍ വക കടല്‍ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ച റിസോര്‍ട്ടിന്റെ ഭാഗങ്ങളും ഹോം സ്റ്റേയും റവന്യൂ അധികൃതര്‍ പൊളിച്ചു നീക്കി. ഒന്നരയേക്കറോളം ഭൂമിയാണ് വെള്ളിയാഴ്ച ഒഴിപ്പിച്ചെടുത്തത്.
മാരാരി ബീച്ച് റിസോര്‍ട്ടിന്റെ കൂടെ നിര്‍മ്മിച്ച കുടിലുകളും ലൈറ്റ് ഹൗസും പൊളിച്ചുമാറ്റി. 50 സെന്റോളം ഭൂമിയാണ് റിസോര്ട്ടുകാര് അനധികൃതമായി കൈവശപ്പെടുത്തി വെച്ചിരുന്നത്. ഇതിന് സമീപം ആര്യാട് തെക്ക് വില്ലേജ് മുരിക്കനാട് ലാലി മാത്യു ഡയറക്ടറായ സിംഫണി ഹോസ്പിറ്റാലിറ്റി മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഒരേക്കര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ആയുര്‍വ്വേദ ചികിത്സാ കേന്ദ്രമായ ആയുര്‍ കുടീരവും പൊളിച്ചുമാറ്റി.
സെക്യൂരിറ്റി മുറി, കവാടം, ഓടുമേഞ്ഞ ഡൈനിങ് ഏരിയ, ചുറ്റുമറയില്ലാത്ത ഷെഡ്ഡ്, മറ്റു ചമയങ്ങള്‍ തുടങ്ങിയവയാണ് പൊളിച്ചു നീക്കിയത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സിംഫണി മാനേജുമെന്റ് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് വാങ്ങി. 90 ശതമാനത്തോളം കയ്യേറ്റം ഒഴിപ്പിച്ച് കഴിഞ്ഞപ്പോഴാണ് ഇവര്‍ സ്റ്റേ ഉത്തരവുമായി വന്നത്.
ഇതേ തുടര്‍ന്ന് ബാക്കി ഭാഗങ്ങള്‍ ഒഴിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈരേശ്ശേരി ബൈജുവിന്റെ ഉടമസ്ഥതയില്‍ രണ്ടു സെന്റ് കടല്‍ പുറംപോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ച ഹോം സ്റ്റേയും പൊളിച്ചുമാറ്റി. ഇവരുടെ എല്ലാം കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നേരത്തെ നല്‍കിയിരുന്നു.
നോട്ടീസ് കൊടുത്തിട്ടും ഇനിയും പൊളിച്ചുമാറ്റാത്ത കയ്യേറ്റങ്ങള്‍ വരും ദിവസങ്ങളില്‍ പൊളിച്ചു നീക്കുമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. ചേര്‍ത്തല തഹസില്‍ദാര്‍ പി.എം മുഹമ്മദ് ഷെരീഫ്,തഹസില്‍ദാര്‍(ഭൂരേഖ)കെ ശ്രീലത, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുനുജോസ്,പ്രസന്നകുമാര്‍, വില്ലേജ് ഓഫീസര്‍ ഗ്രേസി, സര്‍വ്വേയര്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: