തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് കഴിഞ്ഞ വര്‍ഷത്തെ കരാറുമായി ചില കോളേജുകള്‍ രംഗത്തെത്തുന്നതിന് പിന്നില്‍ കോടികളുടെ ലാഭക്കൊതി. പുതിയ കരാര്‍ പ്രകാരം കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പണം പിരിക്കാന്‍ മുന്കരാറാണ് നന്ന് എന്ന തിരിച്ചറിവില്‍ നിന്നാണിത്. ഇപ്പോഴത്തെ നിലയിലാണെങ്കില്‍ 100 സീറ്റുള്ള കോളേജില്‍ 85 സീറ്റില്‍ സീറ്റൊന്നിന് ട്യൂഷന് ഫീസായി 5 ലക്ഷവും 15 എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷവുമാണ്. ഇത് അനുസരിച്ച് ആകെ ലഭിക്കുക 7.25 കോടി 25 കോടിയാണ്. ഹോസ്റ്റല്‍ ലൈബ്രറി തുടങ്ങിയ ഫീസുകള്‍ ഈടാക്കുന്നതിന് നിയന്ത്രണവും ഉണ്ട്.
കഴിഞ്ഞ വര്‍ഷത്തെ കരാറിലാണ് പ്രവേശനമെങ്കില്‍ അമ്പത് ശതമാനം സീറ്റ് സര്‍ക്കാരിനും 50 ശതമാനം മാനേജുമെന്റിനുമാണ്. കരാര്‍ പ്രകാരം സര്‍ക്കാര്‍ സീറ്റിലെ 50 ശതമാനത്തിലെ 20 ശതമാനത്തില്‍ 25,000 രൂപയും 30 ശതമാനത്തില്‍ രണ്ടര ലക്ഷവുമാണ്. ബാക്കി അമ്പത് ശതമാനത്തിലെ 35 ശതമാനം മാനേജ്മെന്റ് സീറ്റില്‍ പതിനൊന്നര ലക്ഷവും 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ 15 ലക്ഷവുമാണ്.
ഇതനുസരിച്ച് 100 സീറ്റുള്ള കോളേജില്‍ സര്‍ക്കാരിന്റെ 20 സീറ്റില്‍ 25000 രൂപ വച്ച് അഞ്ച് ലക്ഷം, മുപ്പത് സീറ്റില്‍ രണ്ടര ലക്ഷം വച്ച് 75 ലക്ഷം, 35 മാനേജ്മെന്റ് സീറ്റില്‍ പതിനൊന്നര ലക്ഷം വച്ച് 4.25കോടിയും, 15 എന്‍ആര്‍ഐ സീറ്റില്‍ 2.25 കോടിയും വാങ്ങാം. ആകെ 7.75 കോടി ട്യൂഷന് ഫീസായി മാത്രം ഈടാക്കാം. കൂടാതെ അമ്പത് ശതമാനം മാനേജ്മെന്റ് സീറ്റില്‍ വിവധ പേരുകളില്‍ ഇഷ്ടാനുസരണം ലക്ഷങ്ങള്‍ ഡെപ്പോസിറ്റായി വാങ്ങാം. ഇപ്പോഴത്തെ ഫീസില്‍ അധികം തുക ഈടാക്കിയാല്‍ തന്നെ 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ മാത്രമാകും അതിന് സൗകര്യം.
എന്നാല്‍ പഴയകരാര്‍ അനുസരിച്ച് 50 സീറ്റില്‍ യഥേഷ്ടം മാനേജ്മെന്റിന് തുകകള്‍ ഈടാക്കം. കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റി ഡെപ്പോസിറ്റെന്ന പേരില്‍ മാത്രം 90 ലക്ഷംവരെ ഈടാക്കി. എന്‍ആര്‍ഐ സീറ്റില്‍ ഇത് ഒന്നേകാല്‍ കോടിവരെ ഈടാക്കിയിരുന്നു. കൂടാതെ ഹോസ്റ്റല്‍, ലൈബ്രറി തുടങ്ങി മറ്റ് നിരവധി ഫീസുകളും നിയന്ത്രണമില്ലാതെ ഈടാക്കാം. ദേശീയതലത്തിലെ റാങ്കില്‍ നിന്ന് ആയതിനാല്‍ എവിടെ നിന്നുള്ളവരെയും പ്രവേശിപ്പിക്കാം. കേരളത്തിലുള്ളവര്‍ സീറ്റ് വേണ്ടെന്ന് പറഞ്ഞാല്‍ അതോടെ ഇതര സംസ്ഥാനത്തില്‍ നിന്നുള്ള നീറ്റില്‍ യോഗ്യത നേടിയ സമ്പന്നര്‍ കേരളത്തിലേക്ക് എത്തും.
ഇതോടെ നീറ്റ് റാങ്കില്‍ നിന്ന് പ്രവേശനം നടത്തിയാലും 50 ശതമാനം സീറ്റിലെ പ്രവേശനം പണമുള്ളവന് മാത്രമാകും. നീറ്റിലൂടെ ഇത് തടയാനാണ് സുപ്രീംകോടതി തീരുമാനിച്ചത്. അതിനെയാണ് സംസ്ഥാന സര്‍ക്കാര്‍ പഴയകരാറിലൂടെ മാനേജ്മെന്റുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ വഞ്ചിക്കാന്‍ തയ്യാറെടുക്കന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: