തൃശൂര്‍: ജില്ലയില്‍ രണ്ട് ദിവസമായി വീശിയടിച്ച ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ മഴയിലും നാശനഷ്ടങ്ങള്‍ അനവധി. പലയിടത്തും മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് വീടുകള്‍ക്ക് നാശമുണ്ടായി. ചാലക്കുടിയില്‍ ഫ്ളക്സ് ബോര്‍ഡ് നിലം പൊത്തി.
വരന്തരപ്പിള്ളി : കനത്ത മഴയിലും കാറ്റിലും വീടിന് മുകളില്‍ തേക്ക് വീണു. വടക്കുമുറി പടിയപ്പറമ്പില്‍ രമേശന്റെ വീടിന് മുകളിലാണ് തേക്ക് വീണത്. വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. റോഡിന് മറുഭാഗത്ത് നില്‍ക്കുകയായിരുന്ന തേക്കാണ് വീടിന് മുകളിലേയ്ക്ക് വീണത്. നാട്ടുകാരുടെ നേതൃത്വത്തില്‍ മരം വെട്ടി മാറ്റി.
കല്ലൂര്‍ : ആദൂരില്‍ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മഞ്ഞാങ്ങ ഫെലിക്സിന്റെ വീടിന്റെ മേല്‍ക്കൂരയാണ് പറന്നുപോയത്. വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകളാണ് ശക്തമായ കാറ്റില്‍ പറന്നു പോയത്. വീടിനുള്ളില്‍ ആളുകളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
വടക്കാഞ്ചേരി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും മച്ചാട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നിരുന്ന ഭീമന് തണല്‍മരം കടപുഴകി വീണു. സ്കൂളിന്റെ പ്രധാന ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുന്ന പ്രദേശത്ത് നിന്നിരുന്ന മരമാണ് നിലംപതിച്ചത്.
എല്‍.പി.വിഭാഗം കമ്പ്യൂട്ടര്‍ മുറിയുടെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നു പോയി. അപകടം പുലര്‍ച്ചെയായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ഇരിങ്ങാലക്കുട: കനത്ത കാറ്റിലും മഴയിലും തെമ്മാന കടുപ്പശ്ശേരി സ്വദേശി മണമാടത്തില്‍ സദാനന്ദന്റെ വീടിന് മുകളില്‍ തെങ്ങ് വീണു. അപകട സമയത്ത് വീട്ടിനകത്ത് ആളില്ലാത്തതിനാല്‍ ആര്‍ക്കും പരിക്കില്ല. വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
ചാലക്കുടി: മുന്‍സിപ്പല്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന വലിയ ഫ്ളെക്സ് കനത്ത മഴയില്‍ മറിഞ്ഞു വീണു. വൈകിട്ട് അഞ്ചരയോടെ പെയ്ത കാറ്റിലും മഴയിലുമാണ് ബോര്‍ഡ് മറിഞ്ഞു വീണത്. വലിയ തിരക്കേറിയ സമയമായിട്ടും ആളപായമൊന്നുമുണ്ടായില്ല. മുന്‍സിപ്പല്‍ ജംഗ്ഷന്റെ രണ്ട് ഭാഗത്തും നിരവധി ബോര്‍ഡുകളാണ് ഭീഷണിയായി നില്‍ക്കുന്നത്.
കൊടകര: കാറ്റിലും മഴയിലും ചെമ്പുച്ചിറ നൂലുവള്ളി റോഡില്‍ തേക്കുമരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. രാവിലെ വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു നീക്കിയതിനു ശേഷം ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: