മറയൂര്‍: മൂന്നാര്‍ പഞ്ചായത്തിലെ പാമ്പന്മലയില് കാട്ടാന ശല്യം രൂക്ഷമാകുന്നു. ആനയുടെ ആക്രമണത്തില്‍ പശുവിന് ഗുരുതര പരിക്ക്. നിരവധി കൃഷിയിടങ്ങളും നശിപ്പിച്ചു. തലയാര്‍ തേയിലകമ്പനി എസ്റ്റേറ്റിലെ വേല്‍മുരുകന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെയാണ് കാട്ടാന ആക്രമിച്ചത്. തൊഴുത്തില്‍ രണ്ട് കെട്ട് പുല്ല് വെച്ചിരുന്നു. ഇത് എടുക്കുന്നതിനിടെ പശുവിന്റെ കാലില്‍ ആന്‍ തുമ്പിക്കൈക്ക് പിടിക്കുകയായിരുന്നു. കാല് തൊഴുത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ആന ബലം പ്രയോഗിച്ചപ്പോള്‍ പിന്കാലുകള് രണ്ടും അകന്ന് പോകുകയായിരുന്നു. ബഹളം കേണ്ടെങ്കിലും വീട്ടുകാര്‍ പേടിച്ച് പുറത്തിറങ്ങിയില്ല. കാലുകള്‍ അകന്ന്പോയ പശു എഴുന്നേല്‍ക്കുവാനാകാതെ കിടക്കുകയാണ്. കാന്തല്ലൂരില്‍ നിന്നും വെറ്റിറനറി ഡോക്ടര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കൈയൊഴിയുകയായിരുന്നു.
പകല്‍ സമയങ്ങളില്‍ തലയാര്‍ തേയിലകമ്പനി എസ്റ്റ്റ്റേറ്റിന് നടുവിലുള്ള കാട്ടില്‍ തമ്പടിക്കുന്ന ആന രാത്രി കാലങ്ങളിലാണ് മേഖലയില്‍ ആക്രമണങ്ങള്‍ നടത്തുന്നത്. വാഴയടക്കം നിരവധി കൃഷികളും ആന നശിപ്പിച്ചിട്ടുണ്ട്. വേല്മുരുകന്, ചന്ദ്രന്, ഗണേശ് മൂര്‍ത്തി എന്നിവരുടെ 500ഓളം വാഴകളാണ് കാട്ടാന നശിപ്പിച്ചത്.
മുനിയാണ്ടി എന്നയാളുടെ മഞ്ഞള്‍, കത്രിക്ക കൃഷിയും, ധര്‍മ്മ രാജന്റെ നെല്‍കൃഷിയും ആന നശിപ്പിച്ചിരുന്നു. പകല്‍ സമയങ്ങളില്‍ പോലും നാട്ടുകാര്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ് പാമ്പന്‍മലയിലെ ജനങ്ങള്‍ക്കുള്ളത്. കാന്തല്ലൂര്‍, മറയൂര്‍ മേഖലകളിലും കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: