ഇടുക്കി: മൂന്നാറില്‍ ഹൈക്കോടതി വിധി ലംഘിച്ച് കള്ളക്കെട്ടിടങ്ങള്ക്ക് ലൈസന്‍സ് നല്കാന് റവന്യൂ-പഞ്ചായത്ത് വകുപ്പുകള്‍ ഒത്തുകളിച്ചു. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയിലുള്ള സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം (എന്‍ഒസി) പഞ്ചായത്തില്‍ ഹാജരാക്കിയാലേ ലൈസന്‍സ് നല്‍കാവൂ എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഈ നിര്‍ദ്ദേശം മറികടക്കാന്‍ നിരാക്ഷേപ പത്രത്തിന് പകരം സാക്ഷ്യ പത്രം നല്‍കിയാണ് കള്ളക്കളി.
മൂന്നാറില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ പറ്റുന്ന സ്ഥലമാണോ അല്ലയോ എന്ന നിരാക്ഷേപ പത്രം നല്കണമെങ്കില് നിയമങ്ങള്‍ എല്ലാം പാലിച്ചിരിക്കണം. മൂന്നാര്‍ മേഖലയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്കാന് പാടില്ല. ഇവിടെ റിസോര്‍ട്ടുകള്‍ പണിയാന്‍ നിരാക്ഷേപ പത്രം നല്കിയാല് ഇതേ ഉദ്യോഗസ്ഥനെതിരെ നിയമ ലംഘനത്തിന് നടപടിയുണ്ടാകും. ഇതു മറികടക്കാനാണ് കെട്ടിടം പണിയാന്‍ അപേക്ഷ നല്‍കിയയാളുടെ വസ്തുവിന്റെ നിജസ്ഥിതി മാത്രം രേഖപ്പെടുത്തി വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയത്. ഇത്തരം കള്ളക്കളിയുടെ വിവരങ്ങള്‍ പുറത്തുവന്നു.
പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപമുള്ള പ്ലം ജൂഡി ഹോട്ടല്‍ നിര്‍മ്മിച്ചത് ഹൈക്കോടതി വിധി ലംഘിച്ചാണ്. കെട്ടിടം നിര്‍മ്മിക്കാന്‍ 2012 ഡിസംബറില്‍ അന്നത്തെ വില്ലേജ് ഓഫീസര്‍ പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയത് സാക്ഷ്യ പത്രമാണ്. വസ്തുവില്‍ കെട്ടിടം പണിയാന്‍ തടസമില്ലെന്ന നിരാക്ഷേപ പത്രം നല്‍കേണ്ട സ്ഥാനത്താണ് അപേക്ഷകന്റെ വസ്തുവിന് പട്ടയം ഉണ്ട്, വനവാസികളുടെ ഭൂമിയല്ല, ബാങ്ക് ബാധ്യതയില്ല, കോടതി നടപടി നേരിട്ടിട്ടില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചേര്‍ത്ത് സാക്ഷ്യപത്രം നല്‍കിയത്. അന്വേഷണം വന്നാല്‍ താന്‍ എന്‍ഒസി നല്‍കിയിട്ടില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥന് തലയൂരാം.
ഈ സാക്ഷ്യ പത്രത്തിന്റെ മറവിലാണ് 2013ല്‍ പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയത്. ഹൈക്കോടതി വിധി ലംഘിച്ച മൂന്നാറിലെ കള്ളക്കെട്ടിടങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് പ്ലം ജൂഡി റിസോര്‍ട്ട്. മൂന്ന് മാസം മുന്‍പ് ഈ റിസോര്‍ട്ടിന് സമീപം പാറ ഇടിഞ്ഞ് വീണിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്പ്പിച്ചു. അടുത്തിടെ വീണ്ടും റിസോര്‍ട്ട് തുറന്നു. നിയമലംഘനം നടത്തി നിര്‍മ്മിച്ച കെട്ടിടത്തിന് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്തു.
പള്ളിവാസല്‍ പൈപ്പ് ലൈനിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടിനെതിരെ കെഎസ്ഇബി ഹൈക്കോടതിയില്‍ കേസ് നല്‍കിയത് പോലും മറികടന്നാണ് റിസോര്‍ട്ട് തുറക്കാന്‍ ജില്ലാ കളക്ടര്‍ നേരിട്ട് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: