എടത്വ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയുടെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നു. 69.5 കോടിരൂപ ചെലവഴിച്ച് ആധുനിക സാങ്കേതികവിദ്യയില്‍ അമ്പലപ്പുഴ കച്ചേരിമുക്കുമുതല്‍ തിരുവല്ല പൊടിയാടിവരെയുള്ള 22.5 കിലോമീറ്ററിലധികം ദൂരമാണ് റോഡ് പുനര്‍നിര്‍മിക്കുന്നത്.
കയര്‍ ഭൂവസ്ത്രം, റബര്‍, മാലിന്യമായി പുറന്തള്ളുന്ന പ്ളാസ്റ്റിക് എന്നിവ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കുന്ന റോഡ് മൂന്നുവര്‍ഷത്തേക്ക് ഒരു അറ്റകുറ്റപ്പണിയും നടത്തേണ്ടതില്ല. എന്നാല്‍ പിന്നീടുള്ള നാലുവര്ഷമുള്പ്പെടെ ആകെ ഏഴുവര്‍ഷത്തെ അറ്റകുറ്റപ്പണിയും നിര്‍മാണചുമതല ഏറ്റെടുത്ത കമ്പനി നര്‍വഹിക്കും.
കോഴിക്കോട് ആസ്ഥാനമായുള്ള ഊരാലുങ്കല്‍ ലേബര്‍ സര്‍വീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് റോഡിന്റെ നിര്‍മാണചുമതല ഏറ്റെടുത്തിട്ടുള്ളത്.കച്ചേരിമുക്കുമുതല്‍ അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കുഭാഗംവരെയുള്ള ദൂരത്ത് ഒമ്പതുമീറ്റര്‍ വീതിയില്‍ ടാറിങ് ഉണ്ടാകും.
ഒപ്പം 1.300 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗത്തും കാനയും നിര്‍മിക്കും. 180 സെന്റിമീറ്റര്‍ വീതിയില്‍ രണ്ട അറകളായി നിര്‍മിക്കുന്ന കാനയില്‍ ഒരറയില്കൂടി കേബിളുകള്‍ കടത്തിവിടാനുള്ള സൗകര്യവുമുണ്ടാകും. ക്ഷേത്രം മുതല്‍ കിഴക്കോട്ട് പൊടിയാടിവരെയുള്ള റോഡില്‍ ആവശ്യമുള്ള ഭാഗങ്ങളില്‍ കാന നിര്‍മിച്ച് നീരൊഴുക്കു സുഗമമാക്കും.
കച്ചേരിമുക്കുമുതല്‍ കിഴക്കോട്ടുള്ള റോഡിന്റെ ഇരുഭാഗത്തും നിര്‍മിക്കുന്ന കാനയ്ക്കു മുകളില്‍ ടൈല്‍ പാകി ഫുട്പാത്തും നിര്‍മിക്കുന്നതോടെ റോഡില്‍ അങ്ങോളമിങ്ങോളം അപകടരഹിതമായ യാത്രയാകും പ്രദാനം ചെയ്യുക.
ക്ഷേത്രം മുതല്‍ കിഴക്കോട്ട് പൊടിയാടിവരെയുള്ള ഭാഗത്ത് ഏഴുമീറ്റര്‍ വീതിയിലാകും ടാറിങ്. നിലവിലുള്ള ടാറിങ് പൊളിച്ച് ആവശ്യമായ ഇടങ്ങളിലുള്‍പ്പെടെ മണല്‍ നിരത്തി ഉയര്‍ത്തി വെള്ളക്കെട്ട് ഉണ്ടാകാത്തവിധമാകും റോഡിന്റെ നിര്‍മാണം.
ചെളിമണ്ണ് കൂടുതലായ തകഴി ഭാഗത്ത് മൂന്നിടങ്ങളിലായി 4.5 കിലോമീറ്റര്‍ ദൂരത്തില്‍ കയര്‍ഭൂവസ്ത്രം വിരിച്ച് റോഡ് ഇടിഞ്ഞുതാഴാത്തവിധം ഉറപ്പുലഭ്യമാകും. കരുമാടി ജങ്ഷന് മുതല്‍ തകഴി റെയില്‍വെ ഗേറ്റുവരെയുള്ള 2.5 കിലോമീറ്ററും തകഴി ചെറിയപാലം മുതല്‍ വലിയപാലംവരെ ഒന്നും പൂവത്തുപാലം മുതല്‍ ചാലുകടവുവരെയുള്ള ഒരുകിലോമീറ്റര്‍ ദൂരവുമാണ് കയര്‍ഭൂവസ്ത്രം വിരിച്ചുള്ള നിര്‍മാണം.
18 മാസമാണ് നിര്മാണകാലാവധിയെങ്കിലും ഒരുവര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: