ഒരു വ്യക്തി അയാള്‍ ആണായാലും പെണ്ണായാലും മാതാപിതാക്കളോടാണ് കടപ്പെട്ടിരിക്കന്നത്. അതിനെ പിതൃകടം എന്നു പറയും. ബാല്യത്തിലും, ശൈശവത്തിലും കുട്ടികളെ മാതാപിതാക്കള്‍ സംരക്ഷിക്കുന്നു. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കുന്നു.
അത് അവരുടെ കടമയാണ്. അവര്‍ ഈലോകം വിട്ടുപോയാല്‍ അവരുടെ ജീവാത്മാവിന് ശാന്തിയും ഇഹലോക ബന്ധത്തില്‍ നിന്ന് മോക്ഷവും കിട്ടാന്‍ മക്കള്‍ അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മമാണ് പിതൃകര്‍മ്മങ്ങള്‍.
മരിച്ചുപോയ അച്ഛനോ, അമ്മയ്ക്കോ വേണ്ടി എല്ലാ കൊല്ലവും മരിച്ച നാളില്‍ ഊട്ടുന്ന ശ്രാദ്ധത്തിനേയാണ് എകോദ്ദിഷ്ട ശ്രാദ്ധം എന്നു പറയുന്നത്. പിതൃപിതാമഹപ്രപിതാമഹന്മാരടങ്ങിയ പിതൃഗണത്തിന് വേണ്ടി നടത്തുന്ന ശ്രാദ്ധമാണ് ബഹൂദ്ദിഷ്ട ശ്രാദ്ധം. അത് അമാവാസി നാളിലാണ് നിര്‍വ്വഹിക്കേണ്ടത്.
കര്‍ക്കടക അമാവാസിയുടെ പ്രാധാന്യം
പിതൃകര്‍മ്മം ദേവകര്‍മ്മത്തേക്കാള്‍ ശ്രദ്ധാപൂര്‍വ്വം നിര്‍വ്വഹിക്കേണ്ടതാണ്. അത് ദേവസാന്നിദ്ധ്യം നല്കി അനുഷ്ഠിക്കേണ്ടതുമാണ്. പിതൃകര്‍മ്മങ്ങള്‍ക്ക് ഉദകതര്‍പ്പണം(ജലതര്‍പ്പണം) പ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് പുഷ്ടി പ്രദമായതിനാലും ആവാം. ഉദക (വെള്ളം) സമൃദ്ധിയാര്‍ന്ന കടല്‍ത്തീരം, നദീതീരം എന്നിവയും ക്ഷേത്രപരിസരങ്ങളും പിതൃകര്‍മ്മങ്ങള്‍ക്ക് ഉചിതമാണ്.
കേരളത്തില്‍ തിരുനെല്ലി, തിരുനാവായ, ആലുവ, വരയ്ക്കല്‍ തുടങ്ങി നിരവധി പിതൃബലി കേന്ദ്രങ്ങളെത്തേടി കര്‍ക്കടകവാവു ദിനത്തിലും ശിവരാത്രി ദിനത്തിലും മറ്റും പതിനായിരങ്ങള്‍ ഒത്തുചേരുന്നത് ജനങ്ങളുടെ പിതൃബലിപരമായ പ്രബുദ്ധതയ്ക്ക് പ്രത്യക്ഷനിദര്‍ശനമാണ്.
അമാവാസി: പിതൃക്കള്‍ക്ക് പകല്‍
ചാന്ദ്രമാസത്തിലെ 28 ദിവസങ്ങളില്‍ നമ്മുടെ വെളുത്തപക്ഷം പിതൃക്കള്‍ക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യരുടെ മരണാനന്തരഗതി ചന്ദ്രലോകത്തിലേക്കാണെന്നാണ് ഉപനിഷത്തുകള്‍ വ്യക്തമാക്കുന്നത്. ചന്ദ്രന്റെ ഭൂമിക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. അമാവാസി ദിവസം ചന്ദ്രന് ഭൂമിക്കും സൂര്യനുമിടയിലായിരിക്കുമല്ലോ. ഭൂമിക്കഭിമുഖമല്ലാത്ത ഭാഗത്ത് സൂര്യരശ്മി കിട്ടും.
ഭൂമിയ്ക്കഭിമുഖമായ ഭാഗത്ത് ഇരുട്ടായിരിക്കും. അതായത് ചന്ദ്രലോകത്ത് അമാവാസി നാളില്‍ സൂര്യരശ്മിയേറ്റ് പിതൃക്കള്‍ നിര്‍വൃതരാകുന്നു. ഇങ്ങനെയാണ് കൂര്‍മ്മപുരാണത്തില്‍ പറയുന്നത്. പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാല്‍ പിതൃക്കള്‍ക്ക് നല്കുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണെന്നും പറയുന്നു.
പിതൃയജ്ഞത്തെ ദേവസാന്നിധ്യം കൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കര്‍ക്കടക അമാവാസി. ചാന്ദ്രമാസങ്ങളില്‍ ചിങ്ങം മുതല്‍ വരുന്ന 13-ാമത്തെ അമാവാസിയാണ് കര്‍ക്കടകവാവ്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരുപര്‍വ്വതമെന്നും ദേവന്മാര് മേരുവാസികളാണെന്നും പുരാണപ്രസിദ്ധമാണല്ലോ. കര്‍ക്കടക അമാവാസിയെ ജ്യോതി ശാസ്ത്രപരമായി നോക്കിക്കണേണ്ടിയിരിക്കുന്നു.
സൂര്യന്റെ ദക്ഷിണായനവേളയില്‍ തുലാവിഷു ദിവസം ഭൂമദ്ധ്യരേഖയ്ക്ക് നേരെയാണ് ഉദയം. അതിനുതാഴെയാവും തുടര്‍ന്നുള്ള ദക്ഷിണായനദിനങ്ങളില്‍ സൂര്യോദയം. അപ്പോള്‍ ഉത്തരധ്രുവത്തില്‍ വര്‍ത്തിക്കുന്നവര്‍ക്ക് സൂര്യദര്‍ശനം സാധ്യമല്ലാതെ വരുന്നു. അഥവാ തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ ഉത്തരധ്രുവത്തില്‍ രാത്രിയാണ്.
മേടവിഷുദിനത്തില്‍ ദേവന്മാര് സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദയം കൊണ്ടതായി കാണുന്നു. മേടവിഷുമുതല്‍ തുലാവിഷുവരെ ഉത്തരധ്രുവത്തില്‍ പകലും അനുഭവപ്പെടുന്നു. ആ കാലത്ത് മേടവിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാലാണ് അവിടെ മദ്ധ്യാഹ്നസമയം.
മേടസംക്രമശേഷം മൂന്ന് മാസം കഴിയുക എന്നുവെച്ചാല്‍ മേടം, ഇടവം, മിഥുനം എന്നീ മാസങ്ങള്‍ കഴിഞ്ഞാല്‍ കര്‍ക്കടകമാസം ആയി. അതായത് കര്‍ക്കടക മാസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയാകുന്നു. കര്‍ക്കടക അമാവാസി ദിവസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ മദ്ധ്യാഹ്നവേ ളയും ഒത്തുചേരുന്നു.
പിതൃക്കളും ദേവന്മാരും ഉണര്‍ന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാര്‍ഷികദിനമാണ് കര്‍ക്കടകമാസ അമാവാസി. അതുകൊണ്ടാണ് അന്ന് പിതൃബലി നടത്തുന്നത്. ദേവസാന്നിദ്ധ്യത്തോടെ പിതൃബലിനടത്തുന്നതിന് ഇത്രയും ഉത്തമമായ മറ്റൊരുദിവസം വേറെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: