ഹരിപ്പാട്: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടായിട്ടും തോട്ടപ്പള്ളി കോസ്റ്റല്‍ പോലീസിന്റെ കീഴില്‍ പതിനാലോളം താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യാതെ ശമ്പളം പറ്റുന്നു.
കോസ്റ്റല്‍ പോലീസ് സേനയ്ക്ക് തോട്ടപ്പള്ളി ഏരിയയില്‍ മൂന്ന് ബോട്ടാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണം തീ കത്തി നശിച്ചു. ഒരെണ്ണം കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണിയ്ക്കായി വര്‍ക്ക്ഷോപ്പിലുമാണ്. മറ്റൊരെണ്ണം അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അവിടേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതോടെ് താല്‍ക്കാലിക ജീവനക്കാര്‍ പണിയില്ലാതെ ശമ്പളം പറ്റുന്നു.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതാണ് ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടമാകുന്നത്. ജൂണ്‍ 30നായിരുന്നു ഒഎ(ഇ.കെ.എം)- 433/2016 ട്രൈബ്യൂണല്‍ ഉത്തരവ് ഉണ്ടായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോസ്റ്റല്‍ പോലീസിന്റെ ബോട്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വേണ്ടത്ര പരിശീലനം പോലുമില്ലാത്തവര്‍ ജോലിചെയ്ത് വരികയായിരുന്നു.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തീരദേശ മേഖലയില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനത്തേയും മറ്റും പ്രതിരോധിക്കുന്നതിനായി നിയമിച്ചിട്ടുള്ള കോസ്റ്റല്‍ പോലീസിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. തോട്ടപ്പള്ളി കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്നത് ആലപ്പുഴ മുതല്‍ വലിയഴീക്കല്‍ വരെയുള്ള തീരദേശ മേഖലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: