കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിയുടെ ഒരു ഭാഗം തകര്‍ന്നു. പ്രധാന കെട്ടിടത്തോടനുബന്ധിച്ചുള്ള വലിയ ഹാളാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ന്നത്. ഇന്നലെ രാവിലെ ഫാക്ടറിയിലെത്തിയ തൊഴിലാളികളാണ് കെട്ടിടം തകര്‍ന്നത് കണ്ടത്. കെട്ടിടം തകര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
പഴക്കമുള്ള കെട്ടിടമാണെങ്കിലും ഇപ്പോഴത്തെ തകര്‍ച്ച ചില ഗൂഡശക്തികളുടെ നടപടിയുടെ ഭാഗമാണോ എന്ന് സംശിക്കുന്നതായി കോംട്രസ്റ്റ് സമരസമിതി നേതാവ് ഇ.സി. സതീശന് പറഞ്ഞു. അടച്ചുപൂട്ടിയ ഫാക്ടറി ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും തൊഴിലാളികള്‍ക്ക് സ്ഥാപനം പൂട്ടിയതുമുതല്‍ ഇതുവരെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നും അടുത്തിടെ ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധിയ്ക്ക് ശേഷവും കെട്ടടം പൊളിച്ചുനീക്കാനുള്ള അനുവാദത്തിനായുള്ള ശ്രമങ്ങളാണ് ഭൂമാഫിയയും അവര്‍ക്ക് പിന്തുണ നല്‍കുന്നവരും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കെട്ടിടം തകര്‍ന്നതിനെക്കുറിച്ച് സംശയം ഉണ്ടാവുന്നതെന്നും ഇ സി സതീശന് പറഞ്ഞു.
കെട്ടിടം തകര്‍ന്ന സംഭവം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കെട്ടിടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നേര ത്തെ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പുരാവസ്തു ഡയറക്ടറെ നേരില്‍ വിളിച്ച് സംഭവം ധരിപ്പിച്ചിട്ടുമുണ്ട്. ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കണമെന്ന വിധി നടപ്പിലാകുമ്പോഴേക്കും കോംട്രസ്റ്റ് എന്ന പൈതൃക സ്വത്ത് നിലനില്‍ക്കുമോ എന്ന ആശങ്കയാണ് തൊഴിലാളികള്‍ പ്രകടിപ്പിക്കുന്നത്. കെട്ടിടം സംരക്ഷിക്കാനാവശ്യമായ അടിയന്തിര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: