ആലപ്പുഴ: തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭാഗധേയം തിരുത്തി ക്കുറിച്ച കെ.സി.എസ്. മണിയുടെ സാഹസിക പ്രവൃത്തിക്ക് ചൊവ്വാഴ്ച എഴുപതാണ്ട്. എന്നാല്‍ മണിയുടെ പേര് ഇന്നും സര്‍ക്കാര്‍ രേഖകളിലെവിടെയും രേഖപ്പെടുത്തിയിട്ടില്ല. ‘അജ്ഞാതന്‍’ എന്നാണ് രേഖകളിലെ പരാമര്‍ശം.
ദിവാന് സര് സി.പി. രാമസ്വാമി അയ്യരെ നാടുകടത്താന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രക്ഷോഭത്തിനോ, പുന്നപ്ര-വയലാര്‍ സമരത്തിനോ കഴിഞ്ഞില്ല. എന്നാല്‍ മണി ആഞ്ഞുവീശിയപ്പോള്‍ മൂക്ക് മുറിഞ്ഞ ദിവാന് നാടു വിടേണ്ടി വന്നു.
1947 ജൂലൈ 25ന് തിരുവനന്തപുരം സ്വാതിതിരുനാള്‍ അക്കാദമിയില്‍ ശെമ്മാംകുടി ശ്രീനിവാസയ്യരുടെ സംഗീതക്കച്ചേരി കണ്ട് മടങ്ങുന്നതിനിടെ സിപിയെ തിരുവിതാംകൂര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ മണി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമെന്ന് ഉറപ്പായപ്പോള്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യുണിയനില്‍ ചേരാതെ സ്വതന്ത്ര രാജ്യമായി നില്ക്കാന് തീരുമാനിച്ചു. ദിവാന് അമേരിക്കന്‍ മോഡല്‍ ഭരണകൂടം പ്രഖ്യാപിച്ചു.
എന്നാല്‍ പിന്നീട് തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതു സംബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്റുവുമായി ദിവാന് ധാരണയിലെത്തിയിരുന്നു. മണിയുടെ നീക്കത്തെത്തുടര്‍ന്ന് 30ന് ചിത്തിരതിരുനാള്‍ മഹാരാജാവ് ഇന്ത്യന്‍ യുണിയനില്‍ ചേരുന്നതിനുള്ള പ്രഖ്യാപനം നടത്തി. ആഗസ്റ്റ് 12ന് സര് സി.പി ദിവാന് പദവി രാജിവച്ചു കത്തുനല്‍കി. 19ന് രാജി സ്വീകരിച്ചു. അന്ന് തന്നെ സിപി തമിഴ്നാട്ടിലേക്ക് മടങ്ങി.
പിന്നീട് കമ്മ്യൂണിസ്റ്റുകളും മണിയെ വിസ്മരിച്ചു. മണി പ്രതിനിധീകരിച്ച പാര്‍ട്ടിയും അവഗണിച്ചു. രാഷ്ട്രീയമായി ഒറ്റപ്പെട്ട മണി നിരാശയോടെയാണ് ജീവിതാവസാനം വരെ കഴിഞ്ഞുകൂടിയത്. ചിത്രത്തിലില്ലായിരുന്ന പലരും രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ മണി തഴയപ്പെടുകയായിരുന്നു. 1987 സപ്തംബര്‍ 20ന് 65-ാം വയസ്സില്‍ അമ്പലപ്പുഴയില്‍ മണി അന്തരിച്ചു. കഴിഞ്ഞ മാസമാണ് ഭാര്യ ലളിതാമ്മാള്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: