കുറവിലങ്ങാട്: പത്തേക്കറില്‍ വിഷരഹിത പച്ചക്കറിയുമായി റോബിന്. പതിനാലാം വയസ്സ് മുതല്‍ മണ്ണിനെ സ്നേഹിച്ച ഈ ചെറുപ്പക്കാരന് നാട്ടിലെ ഏറ്റവും മികച്ച കര്‍ഷകനാണ്. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് വളകുഴി പടിഞ്ഞാറെ കല്ലോലില്‍ വീട്ടിലെത്തിയത്.
വീടിന്റെ ടെറസിലുളള വിഷരഹിത തക്കാളി തോട്ടം ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നു. തക്കാളിയുടെ വിപണിയിലെ വില 100 കവിഞ്ഞു. എന്നാല്‍ റോബിന് എഴുപത് രൂപയ്ക്ക് തക്കാളി നല്‍കും. കൃഷി വകുപ്പിന്റെ മഴമറ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പ്രത്യേക കൂടാരങ്ങളിലാണ് തക്കാളി നട്ടിരിക്കുന്നത്. ചാണകപ്പൊടിയും ജൈവ മിശ്രിതവും മാത്രമാണ് വളമായി ഉപയോച്ചിരിക്കുന്നത്. മൂന്നുമാസം വരെ തക്കാളിയില്‍ നിന്ന് വിളവെടുക്കാം. ഒന്നിടവിട്ട ദിവസങ്ങളിലാണ് പാകമായ കായ്കള്‍ പറിക്കുന്നത്. ഓരോ വിളവെടുപ്പിലും ശരാശരി 25 കിലോഗ്രാം തക്കാളി ലഭിക്കുന്നു.
വര്‍ഷങ്ങളായി കാര്‍ഷിക രംഗത്ത് സജീവമാണ് റോബിന്. അച്ഛനും അമ്മയും സഹോദരനും സഹായത്തിനുണ്ട്. പച്ചക്കറി കൃഷിക്കൊപ്പം റോബിന് പച്ചക്കറിത്തൈകളുടെ ഉല്പാദനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തൈകളാണ് കല്ലോലിയില്‍ വീട്ടിലെ നഴ്സറിയില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്.
ആയിരത്തിലധികം വാഴകള്‍, മൂവായിരത്തിലധികം കപ്പ, ജാതി, മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, പാവല്‍, കോവല്‍, വെളളരി, വഴുതന, വെണ്ട, ചീര, മത്തന്‍, ശീതകാല ഇനങ്ങളായ കാബേജ്, കോളിഫ്ളവര്‍, ക്യാപസിക്കം, റബ്ബര്‍ തുടങ്ങിയ കൃഷികള്‍ക്കൊപ്പം പശു, ആട്, കോഴി, മീന്‍ വളര്‍ത്തലും റോബിനുണ്ട്.
2014 ല്‍ യുവകര്‍ഷകനുളള സംസ്ഥാന അവാര്‍ഡ്, ജില്ലയിലെ മികച്ച കര്‍ഷകനുളള അവാര്‍ഡ്, 2011 മുതല്‍ 2016 വരെ വിഎഫ്പിസികെ മണ്ണയ്ക്കനാട് വിപണിയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതിനുളള അവാര്‍ഡ് തുടങ്ങിയവയും റോബിന് കരസ്ഥമാക്കിയിട്ടുണ്ട്. യുവാക്കള്‍ കൃഷിരംഗത്തേക്ക് കടന്നുവരാന്‍ മടിച്ചുനില്ക്കുന്ന ഈ അവസരത്തില്‍ നിരവധി കര്‍ഷകര്‍ക്ക് മാതൃകയാകാനും ലാഭകരമായ രീതിയില്‍ പച്ചക്കറി കൃഷി നടത്താനും സാധിക്കുമെന്ന് റോബിന് തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: