കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് പ്രാദേശിക കേന്ദ്രങ്ങളില്‍ പോലും നടന്ന പ്രകടനങ്ങള്‍ അക്രമങ്ങളിലേക്ക് മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നിരോധനാജ്ഞ ഉണ്ടായിട്ടും കണ്ണൂരില്‍ പലയിടത്തും വ്യാപക അക്രമം ഉണ്ടായി. ഇരിട്ടി, കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസുകള്‍ക്കു നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. കൂത്തുപറമ്പില്‍ കല്ലേറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പയ്യന്നൂരില്‍ മുസ്ലിം ലീഗ് ഓഫിസും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. പെരിങ്ങോത്ത് കോണ്‍ഗ്രസ് ഓഫിസും തകര്‍ത്തു.
പയ്യന്നൂരില്‍ മാദ്ധ്യമം ദിനപത്രത്തിന്റെ ഓഫിസ് തകര്‍ത്തു. മനോരമ, മാതൃഭൂമി പത്രങ്ങളുടെ ഓഫീസുകള്‍ക്കു നേരെയും ആക്രമണം നടന്നു. പയ്യന്നൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. പേരാവൂര്‍ സി.ഐ ഓഫിസിലേക്ക് സി.പി.എം നടത്തിയ മാര്‍ച്ചിനിടെയുണ്ടായ കല്ലേറില്‍ പോലീസുകാരനു പരുക്കേറ്റു.
കോട്ടയം പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ വീടിനും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ ഓഫിസിനും പോലീസ് കാവല്‍ ശക്തിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: