സര്‍വഗുണങ്ങളും തികഞ്ഞവന് ആരുണ്ട് എന്ന വാത്മീകിയുടെ ചോദ്യത്തിന് ഉത്തരം നല്കാന് ശ്രീനാരദര്‍ തന്റെ ത്രൈലോക്യ വിജ്ഞാനത്തില്‍ പരതി നോക്കി.
അങ്ങ് കീര്ത്തിച്ച എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു വ്യക്തി ദുര്‍ഭലമാണ്. അങ്ങ് പറഞ്ഞ പോലെയുള്ള ഒരാളെ മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ആ വ്യക്തിയാരെന്ന് ഞാന്‍ പറയാം അങ്ങ് ശ്രവിച്ചാലും.
‘ഇക്ഷ്വാകു വംശ പ്രഭവഃ രാമോ നാമ ജനൈഃ ശ്രുതഃ’
ദ്വാദശാദിത്യന്മാരില് വിവസ്വാന്റെ പേരക്കുട്ടിയാണ് ഇക്ഷ്വാകു. വൈസ്വതമനുവിന്റെ പുത്രന്. ആ വംശത്തിന്റെ പ്രഭാവം മുഴുവന്‍ ഉള്‍ക്കൊണ്ട് പിറന്ന രാമന് സര്‍വഗുണങ്ങളും തികഞ്ഞവനെന്ന് ജനം പറയുന്നു. പൊതുജനങ്ങളുടെ മുഴുവന്‍ സ്നേഹപാത്രമായ രാമനല്ലാതെ മറ്റൊരാളെ വാത്മീകി ആവശ്യപ്പെട്ട എല്ലാ ലക്ഷണങ്ങളും തികഞ്ഞവനായി എനിക്കറിയില്ല.
ഗാംഭീര്യത്തില്‍ സമുദ്രവും ധൈര്യത്തില്‍ ഹിമാലയവും വീര്യത്തില്‍ മഹാവിഷ്ണുവും മനോഹാരിതയില്‍ പൂര്‍ണ ചന്ദ്രനും കോപത്തില്‍ കാലാഗ്നിയും ക്ഷമയില്‍ ഭൂമാതാവും ത്യാഗത്തില്‍ കുബേരനും സത്യത്തില്‍ ധര്‍മദേവനും ശ്രീരാമചന്ദന് സമാനരെന്ന് വേണമെങ്കില്‍ പറയാം.
വാത്മീകി എന്ന മഹാപര്‍വതത്തില്‍ നിന്നുത്ഭവിച്ച് ശ്രീരാമന് എന്ന മഹാസാഗരത്തില്‍ ലയിച്ചു ചേരാനുള്ള മാര്‍ഗമാണ് രാമായണം എന്ന നദി.
‘ഇദം പവിത്രം പാപഘ്നം പുണ്യം വേദൈശ്ച സമ്മിതം
യഃപഠേദ്രാമചരിതം സര്വപാപൈഃ പ്രമുച്യതേ’
രാമായണം എന്ന ഗ്രന്ഥം പഠിക്കുന്നവന് സര്‍വ പാപത്തില്‍ നിന്നും മോചിതനായി സര്വാര്ഥങ്ങളും നേടിയെടുക്കാന്‍ പ്രാപ്തനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: