കൊച്ചി: പിതൃസ്മരണയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാവുബലി തര്‍പ്പണത്തിന് തുടക്കമായി. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മിക്കയിടങ്ങളിലും ബലി കര്‍മ്മങ്ങള്‍ തുടങ്ങിയത്. ആലുവ മണപ്പുറം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, വര്‍ക്കല പാപനാശിനി കടപ്പുറം, തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം പരശുരാമ ക്ഷേത്രം എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്.
പുണ്യനദിയായ പെരിയാറിന്റെ തീരത്തും കര്‍ക്കിടക വാവുബലി തര്‍പ്പണം ആരംഭിച്ചു. ഇന്നലെ വൈകീട്ടു തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങിയിരുന്നു.കറുത്ത വാവ് ആരംഭിച്ച ശനിയാഴ്ച വൈകുന്നേരം മുതല്‍ തന്നെ വിശ്വാസികള്‍ ആലുവാ മണപ്പുറത്ത് എത്തിയിരുന്നു. ആലുവയില്‍ ബലിതര്‍പ്പണത്തിനായി 75 രൂപയാണ് ദേവസ്വം ബോര്‍ഡ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
കൊല്ലത്ത് തിരുമുല്ലാവാരം കടപ്പുറവും ക്ഷേത്രപരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. പാലക്കാട്ടെ തിരുവില്വാമല, തിരൂരിലെ തിരുന്നാവായ, കോഴിക്കോട്ടെ വരയ്ക്കല്‍ കടപ്പുറം, വയനാട്ടിലെ തിരുനെല്ലി പാപനാശിനി തീര്‍ത്ഥം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്.
അവധി ദിവസമായതിനാല്‍ ഇത്തവണ വാവുബലിയ്ക്ക് രണ്ടു ലക്ഷത്തിലേറെ ആളുകള്‍ എത്തുമെന്നു കരുതുന്നു. ഇന്ന് വൈകീട്ട് മൂന്നു മണി വരെ ബലിതര്‍പ്പണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: