കാട്ടാക്കട: ദേഹമാസകലം മുറിവും ചോരക്കറയും. മരണമുഖത്തു നിന്ന് ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്ന് കണ്ടവരെല്ലാം വിധിയെഴുതിയ കുട്ടിക്കൊമ്പന്. അതായിരുന്നു അഞ്ചു വര്‍ഷം മുന്‍പ് ഉണ്ണികൃഷ്ണനെന്ന ലക്ഷണമൊത്ത കുട്ടികൊമ്പനെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍.2012 ല്‍ കാഞ്ചിക്കോട് അയ്യപ്പന് മലയുടെ താഴെ കാട്ടരുവിയുടെ തീരത്ത് ഉണങ്ങാത്ത വ്രണങ്ങളും ഒടിഞ്ഞ കാലുമായി മരണത്തോട് മല്ലടിച്ചു കിടന്ന ഒരു വയസുകാരന് കുട്ടിയാനയെ ഫോറസ്റ്റ് വാച്ചര്‍മാരാണ് ആദ്യം കണ്ടത്. മലയടിവാരത്തു നിന്ന് കാല് വഴുതി താഴ്ചയിലേക്ക് പതിച്ച ആന പിന്നിട് എഴുന്നേറ്റില്ല. വാച്ചര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വൈദ്യ സംഘവും സ്ഥലത്തെത്തി. അഗ്നിശമന സേന മണിക്കൂറുകള്‍ ശ്രമിച്ച് ആനക്കുട്ടിയെ നിവര്‍ത്തി നിര്‍ത്തി.
ആനയുടെ ജീവന് തിരിച്ചുപിടിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. പക്ഷേ നിവര്‍ന്നു നില്ക്കാനാവാതെ വേദന കൊണ്ട് പുളയുന്ന ആനയെ രക്ഷിക്കുക പ്രയാസമെന്ന് വിദഗ്ധ സംഘം വിധിയെഴുതി. വിവരം മന്ത്രിമന്ദിരത്തിലും വനം വകുപ്പ് ആസ്ഥാനത്തുമെത്തി.നടപടികള്‍ വേഗത്തിലായി. ആന ചികിത്സയിലെ വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ കാഞ്ചിക്കോട്ടേക്ക് വീണ്ടും വൈദ്യ സംഘമെത്തി. കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ദിവസങ്ങള്‍ നീണ്ട ചികിത്സ. കാപ്പുകാട് ആനത്താവളത്തിലെ പാപ്പാന്മാരായ ചന്ദ്രനും ഗോപാലനും ഉണ്ണികൃഷ്ണന്റെ ഇഷ്ടക്കാരായി. ദേഹത്തെ വടുക്കള്‍ മാറി. ഇന്ന് ഉണ്ണികൃഷ്ണന് അഞ്ച് വയസ് പൂര്‍ത്തിയായി. കാപ്പുകാട്ടെ മറ്റ് ആനകള്‍ക്കൊപ്പം തലയെടുപ്പോടെ അവന് നില്ക്കുന്നു.ആന പ്രേമികള്‍ സന്തോഷം അടക്കാനാവാതെ പറഞ്ഞു, ‘നമ്മുടെ ഉണ്ണികൃഷ്ണന് മിടുക്കനായി.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: