ഇരിട്ടി: ക്ഷേത്രദര്‍ശനത്തിനു വന്ന ഭക്തന്റെ ഓട്ടോറിക്ഷയില്‍ നിന്നും പണം കവര്‍ന്നയാളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി വടക്കുമ്പാട് സ്വദേശി പൊന്നൂസ് വീട്ടില്‍ കെ.മനോജിനെയാണ് ഇരിട്ടി എസ്ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ പണം കവരുന്ന ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ കുടുങ്ങിയതാണ് പൊലീസിന് മോഷ്ടാവിനെ തിരിച്ചറിയാനായത്.
ശനിയാഴ്ച ഉച്ചയോടെ ഇരിട്ടി കൈരാതി കിരാത ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മാടത്തില്‍ സ്വദേശി ചാത്തോത്ത് മനോജിന്റെ ഓട്ടോറിക്ഷയുടെ മുന്നിലെ ബോക്സില്‍ സൂക്ഷിച്ച പത്തായിരം രൂപയും ആര്‍സി ബുക്കുമാണ് കളവു പോയത്. ക്ഷേത്രദര്‍ശനത്തിനു ശേഷം തിരിച്ചു വന്നു ഓട്ടോയില്‍ കയറിയ സുരേഷ് ബോക്സ് തുറന്നു കിടക്കുന്നതു കണ്ടു സംശയം തോന്നി നോക്കിയപ്പോഴാണ് പണം മോഷണം പോയതായി മനസ്സിലായത്. ഉടനെ ഭാരവാഹികളെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒരു സ്കൂട്ടിയിലെത്തി ഓട്ടോറിക്ഷയില്‍ കയറി മോഷണം നടത്തുന്നയാളെ തിരിച്ചറിയാനായത്. മോഷണത്തിന് ശേഷം ഇയാള്‍ ക്ഷേത്രത്തിന്റെ പിന്നിലെ വഴികളിലൂടെ വീണ്ടും ക്ഷേത്രത്തിലെത്തിയതായും ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിനുശേഷം ചിലര്‍ മോഷണവിവരം സംസാരിക്കുന്നതറിഞ്ഞ ഇയാള്‍ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: