ആലപ്പുഴ: നഗരത്തിലെ ഓടകള്‍ മാലിന്യം നിറഞ്ഞു, മഴ പെയ്താല്‍ റോഡില്‍ വെള്ളക്കെട്ടും, മാലിന്യ കൂമ്പാരവും.
ശുചിയാക്കണമെന്ന് ആവശ്യം. പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും നിറഞ്ഞ് ഒഴുക്കു തടസപ്പെട്ടതിനാല്‍ ഓടയിലെ മാലിന്യം റോഡിലേക്കു ഒഴുകിയെത്തുന്ന സ്ഥിതിയാണ്.
എവിജെ ജങ്ഷനു സമീപവും നരസിംഹപുരം ഓഡിറ്റോറിയത്തിനു സമീപമുള്ള ക്രോസിങ്ങുകളിലെ മാലിന്യങ്ങള്‍ നീക്കാത്തതാണു പ്രധാന പ്രശ്നം. റോഡിന്റെ ഭാഗങ്ങള്‍ പൊളിക്കാന്‍ പൊതുമരാമത്തു വകുപ്പിന്റെ അനുമതി വേണ്ടതിനാലാണു ക്രോസിങ്ങുകളിലെ മാലിന്യങ്ങള്‍ നീക്കാത്തതെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്.
അമൃതം പദ്ധതിയില്‍ ഓടകളുടെ ശുചീകരണത്തിനു പണം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ടു ജോലികളൊന്നും നടക്കുന്നില്ല. കെട്ടിട നിര്‍മാണം നടക്കുന്ന മേഖലകളിലെ അവശിഷ്ടങ്ങളും വ്യാപാരസ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഓടകളില്‍ നിക്ഷേപിക്കുന്നതാണ് ഒഴുക്കു തടസപ്പെടാന്‍ കാരണം.
മുന്‍കാലങ്ങളില്‍ മഴക്കാലത്തിന് മുന്‍പ് നഗരത്തിലെ ഓടകള്‍ നഗരസഭ വൃത്തിയാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: