ഓര്‍ക്കാപ്പുറത്ത് ഒരു അശുഭചിന്ത വായുപുത്രന്റെ മനസ്സില്‍ മിന്നിമറഞ്ഞു. ദേവി ഇഹലോകവാസം വെടിഞ്ഞിരിക്കുമോ? ചാരിത്രസംരക്ഷണത്തിന് ആ ഒരു വഴിമാത്രമേ ദേവിയുടെ മുന്നില്‍ തെളിഞ്ഞുള്ളു എന്നുവരുമോ? അതല്ലെങ്കില്‍, തനിയ്ക്കു വശപ്പെടാത്ത ദേവിയെ രാക്ഷസേന്ദ്രന് വധിച്ചിരിക്കുമോ?
സാ രാക്ഷസാനാം പ്രവരേണ ജാനകീ
സ്വശീലസംരക്ഷണ തല്പരാ സതീ
അനേന നൂനം പ്രതിദൃഷ്ടകര്മണാ
ഹതാഭവേദാര്യപഥേ പരേ സ്ഥിതാ
പാവം വായുപുത്രന്. ആകെ നിരാശയിലാണ്ടു, അല്ലേ? മുത്തശ്ശിയുടെ വാക്കുകളില്‍ സഹതാപം നുരഞ്ഞു.
‘മാത്രനേരം മാത്രം’-മുത്തശ്ശന് തുടര്‍ന്നു: ‘ഓര്‍ക്കാപ്പുറത്ത് മനസ്സില്‍ പൊട്ടിവീണ ആ ആശുഭചിന്തയെ വായുപുത്രന് കുടഞ്ഞെറിഞ്ഞു; മനസ്സിനെ ശുദ്ധമാക്കി. ഉത്സാഹമാണ് സൗഭാഗ്യഹേതു. അതാണ് പരമമായ സുഖം. അതുകൊണ്ടേ കാര്യസിന്ധിയുള്ളു.
അനിര്വേദോ ഹി സതതം
സര്വാര്ഥേഷു പ്രവര്‍ത്തകഃ
കരോതി സഫലം ജന്തോ
കര്മയച്ച കരോതി സഃ
അനിര്വേദമാണ് എപ്പോഴും ലക്ഷ്യം സാക്ഷാത്കരിക്കുക. ജീവികളുടെ പ്രവൃത്തിയെ സഫലമാക്കിത്തീര്ക്കുന്നത് ഉത്സാഹപൂര്‍ണമായ കര്‍മ്മമാണ്. അതിനാല്‍, ഉത്സാഹത്തോടെ ഉത്തമയത്നം ചെയ്യാം, ഇനിയും ഇടങ്ങളുണ്ടല്ലോ.
‘തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു, അല്ലേ? ശരത്ത് തിരക്കി.
‘അല്ലാതെന്തു വഴി’ മുത്തശ്ശന് തുടര്‍ന്നു. ‘അറകള്‍, ചൈത്യങ്ങള്‍, ഉള്ഗൃഹങ്ങള്… രഹസ്യ സങ്കേതങ്ങളിലൊക്കെ തിരിഞ്ഞു. പക്ഷേ, ദേവിയെ കാണാനായില്ല. പുരിയുടെ മതില് ഉയര്‍ന്നു നിന്നിരുന്നു. ഒറ്റ ചാട്ടത്തിന് അതിന്റെ നെറുകയിലെത്തി. സ്വസ്ഥമായിരുന്നു ചിന്തിച്ചു. പക്ഷിരാജനായ സമ്പാതി പറഞ്ഞത് ദേവി രാവണഭവനത്തിലുണ്ട് എന്നല്ലേ? എന്നിട്ടെവിടെ? പോരുന്നതിന്റെ തലേന്ന് അമ്മ പറഞ്ഞതാണ് താന്‍ ദേവിയെ കാണുമെന്ന്. എന്നിട്ടെവിടെ? പോരും വഴി ദേവി, തന്റെ ദേഹം മഹാസമുദ്രത്തിലെങ്ങാനും ഉപേക്ഷിച്ചിരിക്കുമോ? അതല്ലെങ്കില്‍, തനിക്കൊരിക്കലും അധീനയാവില്ലെന്നു മനസ്സിലാക്കിയ രാക്ഷസരാജന് ദേവിയെ പച്ചയോടെ ഭക്ഷിച്ചിരിക്കുമോ?
അബന്ധുര് ഭക്ഷിതാ സീതാ
രാവണേന തപസ്ഥിനീ…
‘ദേവി മരിച്ചിരിക്കും എന്ന ചിന്തയ്ക്കായി ഏറെ പ്രാമുഖ്യം, അല്ലേ? ശ്രീ ലക്ഷ്മി ആരാഞ്ഞു.
‘ ഇല്ലെങ്കില്‍ ദേവിയെ കണ്ടെത്താനാവുമായിരുന്നില്ലേ എന്നാണ് ഹനുമാന് ചിന്തിച്ചത്’ മുത്തശ്ശന് പറഞ്ഞു.’ ആ സാഹചര്യത്തില്‍ രണ്ടു വഴികളാണ് ഹനുമാന്റെ ബുദ്ധിയിലുദിച്ചത്. ഒന്നുകില്‍ ലക്ഷ്യം സാധിക്കാതെ തിരിച്ചുപോവുക; അല്ലെങ്കില്‍ ഇവിടെ എവിടെയെങ്കിലും ജീവനൊടുക്കുക… ദേവിയെ കാണാതെ തിരിച്ചു ചെന്നാല്‍, എന്താണ് അവരോടു പറയുക? ലങ്കാനഗരിയില്‍ മുഴുവന്‍ അന്വേഷിച്ചു; പക്ഷെ ദേവിയെ എങ്ങും കാണാനായില്ല… അതു കേള്‍ക്കുന്നപാടെ സീതാപതി ജീവന് വെടിയും. അഗ്രജന്റെ ദയനീയാന്ത്യം കണ്ടാല്‍ സൗമിത്രി ജീവിച്ചിരിക്കുമോ? സുഗ്രീവനോ? അംഗദനോ? രഘുവംശം മുടിയും കപിവംശവും മുടിയും. എല്ലാം താന്‍ കാരണം… അപ്പോള്‍പ്പിന്നെ, ഇവിടെ കഴിയാം. നിരാഹാരവ്രതമേറ്റ് ജീവത്യാഗം ചെയ്യാം. അതുതന്നെ തന്റെ വഴി… ഹനുമാന് ഉറച്ചു. ദേവിയെ കാണാതെ ഇവിടം വിട്ടുപോവുന്ന പ്രശ്നമില്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക: